കുട്ടികളെ തനിച്ചുവിടുന്ന രക്ഷിതാക്കൾക്ക് തിരിച്ചടി; എയർഇന്ത്യ എക്സ്‌പ്രസ് ടിക്കറ്റ് നിരക്കിനു പുറമേ അധിക തുക ഈടാക്കും

യു.എ.ഇ.യിൽ നിന്ന് കുട്ടികളെ തനിച്ചുവിടുന്ന രക്ഷിതാക്കൾക്ക് കനത്ത തിരിച്ചടി നൽകി എയർഇന്ത്യ എക്സ്‌പ്രസ്. രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികൾക്ക് (അൺ അക്കമ്പനീഡ് മൈനർ) ഇനി മുതൽ ടിക്കറ്റ് നിരക്കിനുപുറമേ അധികമായി പ്രത്യേക തുകകൂടി ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ ഒരുഭാഗത്തേക്ക് മാത്രം 165 ദിർഹം (ഏകദേശം 3180 രൂപ) ആണ് നൽകേണ്ടത്. ഇരുവശത്തേക്കുമാണെങ്കിൽ 330 ദിർഹം (6360) അധികം നൽകണം. ഇത് സംബന്ധിച്ച് ട്രാവൽ ഏജന്റുമാർക്ക് എയർ ഇന്ത്യ സർക്കുലർ നൽകിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം അധിക തുകയും ഈടാക്കും.
അതേസമയം ഇത്തരത്തിൽ തനിയെ യാത്രചെയ്യുന്ന കുട്ടികളുടെ ടിക്കറ്റ് ഇനി മുതൽ എയർപോർട്ട് ഓഫീസിൽ നിന്നോ, എയർ ഇന്ത്യ ഓഫീസിൽ നിന്നോ മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. ട്രാവൽ ഏജന്റ് വഴിയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെ വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റില്ല.
മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ എയർഇന്ത്യ എക്സ്‌പ്രസ് ഓഫീസിലെത്തി അധിക തുക അടയ്ക്കേണ്ടിവരും. യാത്ര റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല, എന്നാൽ, യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണെങ്കിൽ തുക വീണ്ടും അടയ്ക്കേണ്ട. അഞ്ചു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് അൺ അക്കമ്പനീഡ് മൈനർ വിഭാഗത്തിൽ വിമാനത്തിൽ തനിച്ച് യാത്രചെയ്യാൻ അനുവദിക്കുക. ഇതിനായി മാതാപിതാക്കളുടെ പാസ്പോർട്ട് കോപ്പി ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം. അവധിക്കാലത്ത് ടിക്കറ്റ് ചാർജ് കുതിച്ചുയരുന്നതിനാൽ ഒട്ടേറെ രക്ഷിതാക്കൾ കുട്ടികളെ തനിയെ നാട്ടിലേക്ക് അയയ്ക്കാറുണ്ട്.
https://www.facebook.com/Malayalivartha

























