ഒമാനിൽ പ്രവാസികളെ വെട്ടിലാക്കി നിയമ പരിഷ്കരണം ! ; നിലവിലെ മെഡിക്കൽ ഫീസ് നിരക്കുകൾ കുത്തനെ ഉയർത്തി
ഒമാനിൽ മെഡിക്കൽ ഫീസ് നിരക്കുകൾ കുത്തനെ ഉയർത്തി. വിദേശികൾക്ക് റെസിഡൻറ് കാർഡ് ലഭിക്കാൻ ആവശ്യമായ മെഡിക്കൽ പരിശോധന റിപ്പോർട്ടിനാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഫീസ് വർധിപ്പിച്ചത്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിന് 10 റിയാലിൽ നിന്ന് 30 റിയാലായാണ് ഫീസ് വർദ്ധനവ് നടത്തിയിരിക്കുന്നത്.
അതേസമയം പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇതേ സേവനത്തിനുള്ള ഫീസ് 10 റിയാലായും നിശ്ചയിച്ചു. വിദേശികൾക്ക് ഒമാനിലെയോ രാജ്യത്തിന് പുറത്തെയോ സ്വകാര്യ ആശുപത്രികൾ നൽകുന്ന മെഡിക്കൽ റിപ്പോർട്ട് അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഫീസ് 500 ബൈസയിൽനിന്ന് രണ്ട് റിയാലായും ഉയർത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി ഒന്നു മുതലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പ്രാബല്യത്തിലാവുക. മെഡിക്കൽ, മെഡിക്കൽ അസിസ്റ്റൻറ് വിഭാഗങ്ങളിൽ ഒമാനികളല്ലാത്തവരുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് ഇനി 20 റിയാൽ ഫീസ് നൽകണം. ഫാർമസ്യൂട്ടിക്കൽ വിഭാഗം ഒഴിച്ചുള്ള അസിസ്സ്റ്റൻറ് മെഡിക്കൽ തസ്തികകളിലെ ലൈസൻസിന് വിദേശികൾ 100 റിയാൽ നൽകണം. ഒമാനികളുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിന്റെ ഫീസ് 20 റിയാലായും നിശ്ചയിച്ചു.
കുത്തിവെപ്പ്, ഔഷധ ഇറക്കുമതി പെർമിറ്റ്, സ്വകാര്യ ആശുപത്രി, ക്ലിനിക്, ഫാർമസി എന്നിവ സ്ഥാപിക്കൽ എന്നിവക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സേവനങ്ങൾക്കുള്ള ഫീസും ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. അതേസമയം മെഡിക്കൽ ഫീസ് വർധിപ്പിച്ചതോടെ ഒമാനിൽ ജോലിക്ക് വരുന്നവരുടെ ചെലവ് വീണ്ടും വർധിച്ചു. ജി.സി.സി രാജ്യങ്ങളിൽ പുതുതായി ജോലിക്കെത്തുന്നവർക്ക് ഇന്ത്യയിൽ നടത്തുന്ന മെഡിക്കൽ പരിശോധനക്ക് ഫീസ് വർധന നടപ്പാക്കിയിട്ട് ഒരു വർഷം പൂർത്തിയായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha