കുവൈറ്റില്‍ കുടുങ്ങിയ നഴ്‌സുമാർക്ക് ഇനി ആശ്വസിക്കാം; 79 നഴ്സുമാർക്കും സർക്കാർ ആശുപത്രികളിൽ ജോലി ഉറപ്പാക്കി അധികൃതർ
കുവൈറ്റിൽ കഴിഞ്ഞ രണ്ടു വർഷമായി ദുരിതമനുഭവിക്കുന്ന 79 നഴ്സുമാർക്ക് കുവൈത്തിലെ തന്നെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി ഉറപ്പാക്കി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. താമസരേഖയില്ലാതെ കഴിയുകയായിരുന്ന നഴ്സുമാർക്ക് അവ കൂടാതെ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കരാറടക്കം നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസിയും അറിയിച്ചു.
ഇന്ത്യൻ എംബസിയുടെ ഇടപെടലും കൂടാതെ കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നേരിൽ കണ്ട് നഴ്സ്‌മാർ ദുരിതത്തെക്കുറിച്ചു വിശദമാക്കിയിരുന്നു. തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി കുവൈത്ത് അധികൃതരെ ഇക്കാര്യം ധരിപ്പിച്ചു. എത്രയും വേഗം പരിഹാരം കാണുമെന്നും മന്ത്രി സുഷമാ സ്വരാജിന് കുവൈത്ത് അധികൃതർ ഉറപ്പുനൽകുകയും ചെയ്തിരുന്നു.
2015 ൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്കായി ഇന്ത്യയിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് 2016 തുടക്കത്തിൽ ഇത്രയും നഴ്സുമാർ കുവൈത്തിലെത്തിയത്. റിക്രൂട്ട്മെന്റിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നും ബജറ്റില്‍ ഒഴിവ് വകയിരുത്താത്തതിന്റെയും ഭാഗമായാണ് ഇവരുടെ നിയമനം സിവിൽ സർവ്വീസ് കമ്മീഷൻ റദ്ദ് ചെയ്തത്.
കുവൈറ്റിലെ സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈറ്റിലെ ഇന്ത്യൻ എംബസി ഇവരുടെ പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടാണ് പ്രശ്നപരിഹാരം ഉണ്ടായത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതിൽ ഏറെ ആശ്വാസത്തിലാണ് നഴ്സുമാർ.
https://www.facebook.com/Malayalivartha