അസുഖം ബാധിച്ച മൃഗങ്ങളെ അറുത്ത് വിൽപ്പന നടത്തി ; വിദേശ തൊഴിലാളികൾ അറസ്റ്റിൽ

അസുഖം ബാധിച്ച മൃഗങ്ങളെ അറുത്ത് മാംസവിൽപന നടത്തിയ കേസിൽ നിരവധി വിദേശി തൊഴിലാളികൾ അറസ്റ്റിൽ . ഉപഭോക്തൃ സംരക്ഷണ പൊതു അതോറിറ്റിയുടെ (പി.എ.ഇ.സി.പി) നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത് .അസുഖമുള്ള മൃഗങ്ങളെ കുറഞ്ഞ വിലയ്ക്ക് വാങ്ങിയാണ് ഉൾപ്രദേശങ്ങളിലെ കൃഷിത്തോട്ടങ്ങളിൽ അറവ് നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. റസ്റ്റാറൻറുകൾ, കമ്പനികളിലെ കാൻറീനുകൾ എന്നിവക്കാണ് പ്രതികൾ മാംസം വിറ്റിരുന്നത്.ബർക പബ്ലിക് പ്രോസിക്യൂഷൻ വകുപ്പ്, പൊലീസ് സ്റ്റേഷൻ, നഗരസഭ എന്നിവയുമായി സഹകരിച്ചാണ് ബർകയിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അറസ്റ്റ് നടപടികൾ സ്വീകരിച്ചത്.
കരൾ, ഹൃദയം, ശ്വാസകോശം എന്നിവയിൽ രക്തസ്രാവം, വീർത്ത ലസിക ഗ്രന്ഥി തുടങ്ങിയ അസുഖങ്ങളുള്ള കന്നുകാലികളെ വളരെ രഹസ്യമായാണ് ബർക വിലായത്തിലെ കൃഷിത്തോട്ടത്തിൽ പ്രതികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി അറവ് നടത്തിയിരുന്നത്.
ഇതു സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെ, അസുഖമുള്ള കന്നുകാലികളെ വാങ്ങി വാഹനത്തിൽ കയറ്റുകയായിരുന്നയാൾ കൈയോടെ പിടിയിലാവുകയായിരുന്നു. തുടർന്ന് അറവ് നടത്തിയിരുന്ന തോട്ടത്തിൽ പരിശോധന നടത്തി. ഇവിടെനിന്ന് മറ്റു തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കശാപ്പ് ഉപകരണങ്ങളും വിൽപനക്കായി തയാറാക്കിയിരുന്ന മാംസവും പിടികൂടി.പിടിച്ചെടുത്ത പശുക്കളിൽ നടത്തിയ പരിശോധനയിൽ ഇവയ്ക്ക് അസുഖമുള്ളതായി കണ്ടെത്തുകയായിരുന്നു.
മൃഗങ്ങൾ ക്ഷീണിച്ചവയും കണ്ണുകളിൽ മുറിവുള്ളവയുമായിരുന്നു. ഇവയുടെ മാംസം ഭക്ഷ്യയോഗ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ച് പെട്ടെന്ന് കൂടുതൽ പണമുണ്ടാക്കാൻ താൽപര്യമുള്ള ഇത്തരം തൊഴിലാളികളുടെ കുറ്റകൃത്യം ആദ്യമായല്ല കണ്ടെത്തുന്നതെന്ന് ബർകയിലെ പി.എ.സി.എ വകുപ്പ് ഡയറക്ടർ അഹ്മദ് ബിൻ സാലിഹ് അൽ സദ്ജലി പറഞ്ഞു. നിയമലംഘകരെ പിന്തുടരുന്നത് തുടരുകയും അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. തോട്ടം ഉടമകൾ തോട്ടത്തിൽ നിരീക്ഷണം നടത്തണമെന്നും മേൽനോട്ടമില്ലാതെ വിദേശികൾക്ക് വിട്ടുകൊടുക്കരുെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























