പുതുവർഷ ആഘോഷം മൃതദേഹങ്ങൾക്കൊപ്പം; യുവാക്കളെ തേടിയെത്തിയത് മുട്ടൻ പണി
ജിദ്ദയിൽ മൃതദേഹങ്ങളുടെ പടമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സ്വദേശികളടക്കമുള്ള അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ ചിത്രമെടുത്ത നാല് സ്വദേശികളും ഒരു വിദേശിയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
‘ഹാപ്പി ന്യൂ ഇയർ’ എന്ന തലക്കെട്ടിലാണ് പടം പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ പടം പ്രചരിച്ചതോടെ അനാട്ടമി വിഭാഗത്തിൽ പ്രവേശിച്ച യുവാക്കളെ എത്രയും വേഗം പിടികൂടാനും നിയമ നടപടികൾ സ്വീകരിക്കാനും മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഉടനെ ജിദ്ദ പൊലീസ് മേധാവി പ്രത്യേക സംഘം രൂപവത്കരിക്കുകയും ഉടൻ പ്രതികളെ പിടികൂടുകയുമായിരുന്നു.
യുവാക്കളുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് യുനിവേഴ്സിറ്റി വക്താവ് ഡോ. ശാരിഅ് അൽബുഖ്മി പറഞ്ഞു. അഞ്ച് പേരാണ് അനാട്ടമി വിഭാഗത്തിൽ അതിക്രമിച്ചു കടന്ന് മൃതദേഹങ്ങൾക്കടുത്ത് നൃത്തം ചെയ്തത്. നിശ്ചിത ആളുകൾക്കും മെഡിക്കൽ വിദ്യാർഥികൾക്കും മാത്രമേ മൃതദേഹങ്ങൾ സൂക്ഷിച്ച സ്ഥലത്തേക്ക് പ്രവേശനാനുമതിയുള്ളൂ. പുറത്ത് നിന്നെത്തിയവരാണ് സംഭവത്തിനു പിന്നിൽ.
സംഭവം അറിഞ്ഞ ഉടനെ മെഡിക്കൽ കോളേജ് പ്രിൻസിൽ ഡോ. മഹ്മൂദ് അഹ്ലിെൻറ മേൽനോട്ടത്തിൽ സമിതി രൂപവത്കരിച്ചു അന്വേഷണം നടത്തി. വീഡിയ പരിശോധിച്ചപ്പോൾ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിക്കാണ് സംഭവം നടന്നതെന്ന് വ്യക്തമായി. വീഡിയോ പിടിച്ചതും യുവാക്കൾക്ക് സഹായം ചെയ്തു കൊടുത്തതും മെഡിക്കൽ കോളജിൽ കരാറടിസ്ഥാനത്തിൽ മെയിൻറനൻസ് ജോലിയിലേർപ്പെട്ട വിദേശിയായ അറബ് പൗരനാണെന്നും തെളിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് നാല് സ്വദേശികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരെ പൊലീസ് പിടികൂടിയതായും വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha