വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം കുത്തി; ഭർത്താവ് തനിക്ക് നൽകിയ ക്രൂരപീഡനങ്ങൾ മാത്രമല്ല കൊടിയ കടബാധ്യതയിൽ നിന്നും മോചനം നേടാൻ യുഎഇയിലേക്ക്, അവസാനം പ്രവാസി മലയാളിക്ക് സംഭവിച്ചത്
ഭർത്താവ് തനിക്ക് നൽകിയ ക്രൂരപീഡനങ്ങൾ മാത്രമല്ല കൊടിയ കടബാധ്യതയിൽ നിന്നും മോചനം നേടാൻ യുഎഇയിലേക്ക് എത്തിയ മലയാളി യുവതിക്ക് സംഭവിച്ച ക്രൂരതയിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസലോകം. 'അമ്മ ഇനി തങ്ങളെ പരിപാലിക്കാൻ ഉണ്ടാകില്ല എന്നത് വിശ്വസിക്കാനാകാതെ വേദനയിൽ കഴിയുകയാണ് രണ്ട് മക്കൾ. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതിയായ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് ദുബായിൽ അപ്പീൽ കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളുകയുണ്ടായി. ജീവപര്യന്തം ശിക്ഷ വിധിച്ച അപ്പീൽ കോടതിയും 25 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിടുകയായിരുന്നു.
2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഓണമാഘോഷിക്കാൻ വിദ്യ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു യുഎഇയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലേക്ക് വിളിച്ചുകൊണ്ടുപോയി. എന്നാൽ പലതും പറഞ്ഞു ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തി. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം തന്നെ ജബൽ അലിയിൽ നിന്ന് പൊലീസ് കയ്യോടെ പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
അതേസമയം 16 വർഷം മുൻപായരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയയോടുള്ള സംശയമാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കിയിരുന്നു. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചായിരുന്നു ഒരുവർഷം മുൻപ് വിദ്യ ദുബായിൽ എത്തിയത് തന്നെ.
https://www.facebook.com/Malayalivartha