മേയ് 17 മറക്കരുതെന്ന് സൗദിയ അധികൃതർ; റമസാനില്‍ സുഖമായി നാട്ടിലെത്താനോ നാട്ടിൽ കുടുങ്ങിയവർക്കു നേരിട്ടു സൗദിയിലെത്താനോ കഴിയാത്തതിൽ വേദനയോടെ പ്രവാസികൾ, വിമാനയാത്ര പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രതീക്ഷ നൽകുന്ന ഉത്തരം നൽകി രംഗത്ത്
കൊറോണ വ്യാപനം മൂലം നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ 'നിങ്ങളുടെ ബാഗെല്ലാം പായ്ക്ക് ചെയ്തില്ലേ?' എന്ന ചോദ്യവുമായി സൗദി എയർലൈൻസ്. പിന്നാലെ പ്രതീക്ഷയർപ്പിച്ചു സൗദിയിലെ പ്രവാസികൾ രംഗത്ത്. വിമാന സർവീസിന് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മേയ്17 ന് നീക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ രണ്ടാം തരംഗത്തിൽ, വൈറസ് വ്യാപനം ഉയരുന്നതിനിടെ എയർലൈൻസിന്റെ ഈ ചോദ്യം ആശ്വാസമാകാതിരിക്കുന്നത് എങ്ങനെ എന്നാണു പ്രവാസികളുടെ പ്രതികരണം.
റമസാനില്‍ സുഖമായി നാട്ടിലെത്താനോ നാട്ടിൽ കുടുങ്ങിയവർക്കു നേരിട്ടു സൗദിയിലെത്താനോ കഴിയാത്തതിൽ പല പ്രവാസികളുടെയും ഉള്ളിലെ വേദന ചെറുതൊന്നുമല്ല. ഈ പുണ്യമാസത്തിലെ പ്രാർഥനയും അതുതന്നെയാണ്. അതിനിടയ്ക്കാണു വിമാനയാത്ര പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രതീക്ഷ നൽകുന്ന ഉത്തരം നൽകി രംഗത്ത് എത്തിയത്. എല്ലാത്തരം സർവീസുകളും മേയ് 17 അതായത് ശവ്വാൽ 5 ന് പുനരാരംഭിക്കുമെന്ന് ജിഎസിഎ സർക്കുലറിൽ അറിയിച്ചിരുന്നു. ഇതിൽ മാറ്റമില്ലെന്നാണു ഇപ്പോൾ മനസിലാക്കേണ്ടത്.
രാജ്യാന്തര വിമാന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു മുതൽ ഇതുവരെ ഇന്ത്യയിൽ നിന്നു നേരിട്ട് സൗദിയിലേയ്ക്കു വിമാനയാത്ര പുനഃസ്ഥാപിച്ചിട്ടില്ല എന്നതാണ് നിലവിൽ കാത്തിരിപ്പിന്റെ തീവ്രത കൂട്ടുന്നത്. എയർ ബബ്ൾ കരാറിന് വേണ്ടിയുള്ള ആവശ്യവും അതേപടി തുടരുകതന്നെയാണ്. എന്നാൽ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യവും പ്രവാസികളായ ഇന്ത്യക്കാരെ മാനസികമായി തളർത്തുന്നു. യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടക്കം മുതൽ ഇന്ത്യയുണ്ടെങ്കിലും യുഎഇ വഴിയായിരുന്നു സൗദി പ്രവാസികൾ നാട്ടിൽ നിന്നു തിരിച്ചെത്തിയിരുന്നത്.
ഈ മാർഗം അടയുകയും, ഒമാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലൂടെയുള്ള യാത്ര ബുദ്ധിമുട്ടേറിയതുമായതു സൗദി പ്രവാസികളെ കുഴക്കിയിരുന്നു. നിലവിൽ ബഹ്‌റൈൻ വഴിയുള്ള യാത്രയാണ് ഏക ആശ്രയം. ഇതും എപ്പോൾ നിലക്കുമെന്ന ആശങ്കയിലാണു ഓരോ പ്രവാസികളും. താരതമ്യേന സാമ്പത്തിക ചെലവുകുറഞ്ഞ മാർഗം എന്ന നിലയിൽ നേപ്പാൾ, മാലിദ്വീപ് വഴി യാത്ര തിരഞ്ഞെടുത്തവർക്കും എൻഒസിയുമായി ബന്ധപ്പെട്ട് ഏറെ മാനസിക വ്യഥ അനുഭവിക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha