സൗദിക്ക് പിന്നാലെ പ്രഖ്യാപനവുമായി യുഎഇയും; ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഈ മാസം 15 ഓടെ പിൻവലിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ, പ്രവാസികളുടെ കാത്തിരിപ്പ് മേയ് 15 വരെ മാത്രം

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ അപ്രതീക്ഷിത വിലക്ക് ഏർപ്പെടുത്തിയത്. ഇതിനുപിന്നാലെ നിരവധിപേരാണ് നാട്ടിൽ കുടുങ്ങിയത്. ആദ്യം പ്രഖ്യാപിച്ച 10 ദിവസത്തെ വിലക്ക് വീണ്ടും 10 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇത്തരത്തിൽ പ്രഖ്യാപിച്ച വിലക്ക് മേയ് 14ന് അവസാനിക്കാനിരിക്കെ വീണ്ടും നീട്ടുമോ എന്ന ആശങ്കയും പ്രവാസികൾക്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഈ മാസം 15 ഓടെ പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ഏവരും. ആയിരങ്ങളാണ് യു.എ.ഇയിൽ തിരിച്ചെത്താൻ കഴിയാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്.
ആയതിനാൽ ഉടൻ തന്നെ യാത്രാവിലക്ക് പിൻവലിക്കുമെന്ന സൗദി പ്രഖ്യാപനവും പ്രതീക്ഷ പകരുന്നതാണ്. ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങൾക്കാണ് സൗദി രണ്ടു മാസത്തിലേറെയായി വിലക്ക് പ്രഖ്യാപിച്ചത്.യു.എ.ഇയുടെ കാര്യത്തിൽ വിലക്ക് പിൻവലിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ പഴയതു പോലെ ദുബൈ മുഖേന സൗദിയിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ഏവരും.
അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സൗദിയില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അന്ന് പുലര്‍ച്ചെ ഒരു മണിയോടെ തന്നെ രാജ്യത്തിന്റെ കര, ജല,വ്യോമഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതാണ് എന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവുന്നതായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് സ്വദേശികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ കൂടി ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം എന്നതാണ്. കൂടാതെ ഇക്കാര്യം തവക്കല്‍ന ആപ്ലിക്കേഷനില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം. കോവിഡ് അസുഖം ബാധിച്ച് ഭേദമായി ആറ് മാസം കഴിഞ്ഞവര്‍, ഇക്കാര്യവും തവക്കല്‍ന ആപ്ലിക്കേഷനില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം.18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കൊവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.
അതേസമയം രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന, എട്ട് വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം സൗദിയിലെത്തി ഏഴ് ദിവസങ്ങള്‍ വീട്ടില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും ശേഷം പി.സി.ആര്‍ കോവിഡ് പരിശോധന നടത്തുകയും ചെയ്തിരിക്കണം. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടതെന്നും കൊവിഡ് മഹാമാരി ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ മെയ് 17 ന് അന്താരാഷ്ട്ര യാത്രാവിലക്ക് മാറ്റുമ്പോൾ രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നോ നിലവില്‍ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് അന്നേ ദിവസം മുതല്‍ യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ കാര്യങ്ങളെക്കുറിച്ച് വരും ദിവസങ്ങളില്‍ അറിയിപ്പുണ്ടാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ സൗദി യാത്രാവിലക്ക് മാറ്റിയാൽ തന്നെയും ഇന്ത്യയുടെ നിലവിലെ അവസ്ഥയാണ് പ്രവാസികൾക്ക് ആശങ്കയായി മാറിയിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ദിവസം മാത്രം 31,959 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ആയതിനാൽ തന്നെ ഇന്ത്യയുടെ തീരുമാനവും ഈ സാഹചര്യത്തിൽ നിർണായകമാണ്.
https://www.facebook.com/Malayalivartha