2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത് 3.4 ശതമാനം വളർച്ച ഉണ്ടാകുമെന്ന് ദുബായ് കിരീടാവകാശി; സുവർണ ജൂബിലി വർഷത്തിൽ അടുത്ത അമ്പത് വർഷം മുന്നിൽ കണ്ട് ദുബായും വിവിധ പദ്ധതികൾക്ക് രൂപം നൽകി

ഏറെ നിർണായകമായ ഘട്ടത്തിലൂടെയാണ് യുഎഇ കടന്നുപോകുന്നത്. കോറോണയെ പ്രതിരോധിച്ചുവരുന്ന ഈ സാഹചര്യത്തിലും ലോകത്തിന് മുന്നിൽ മാതൃകയാകുന്ന കാഴ്ച. ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ദുബായ് എക്സ്പോ വലിയൊരു ഉദാഹരണമാണ്. ഏറെ പ്രതീക്ഷയോടെയാണ് അധികൃതർ ഇതിനെ കാത്തിരിക്കുന്നത്. കൂടാതെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തീരുമാനങ്ങളും പ്രവാസികളിൽ പ്രതീക്ഷ പകരുന്നവയാണ്. അത്തരത്തിൽ നിർണായക പ്രഖ്യാപനമാണ് ദുബായ് കിരീടാവകാശി വ്യക്തമാക്കുന്നത്.
2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത് 3.4 ശതമാനം വളർച്ച ഉണ്ടാകുമെന്ന് റിപ്പോർട്ട്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നതായും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കുകയുണ്ടായി.
ദുബൈ സമ്പദ് വ്യവസ്ഥ ഈ വർഷം 3.1 ശതമാനവും അടുത്തവർഷം 3.4 ശതമാനവുമായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യക്തമായ ലക്ഷ്യങ്ങൾ, അതിവേഗത്തിലുള്ള നടപടികൾ, നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനുമുള്ള നടപടികൾ, ക്രിയാത്മകമായ ആശയങ്ങൾ എന്നിവയെല്ലാം വികസന യാത്രയിലെ പ്രധാന ഘടകങ്ങളാണ്. ആഗോള സാമ്പത്തിക തലസ്ഥാനമെന്ന ദുബായുടെ പദവി ഊട്ടിയുറപ്പിക്കുന്നതാണ് ഇവയെല്ലാം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സുവർണ ജൂബിലി വർഷത്തിൽ അടുത്ത അമ്പത് വർഷം മുന്നിൽ കണ്ട് ദുബായും വിവിധ പദ്ധതികൾക്കാണ് രൂപം നൽകി വരുന്നത്. ടൂറിസം മേഖലയിൽ ഉണർവ് രൂപപ്പെടുന്നതോടെ മറ്റെല്ലാ രംഗങ്ങളിലും സജീവത പ്രകടമാകുന്നതാണ്. ദുബായ് എക്സ്പോ ഏറ്റവും മികച്ച അവസരമായി മാറുമെന്ന പ്രതീക്ഷയും അധികൃതർ നൽകിവരുന്നുണ്ട്.
അതേസമയം ഈ നിര്ണയകമായ വേളയിലും യുഎഇയെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയെന്ന പദവി ബുർജ് ഖലീഫക്ക് ലഭിച്ചു. ഗൂഗിളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഢംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങിലാണ് ബുർജ് ഖലീഫ ഒന്നാം സ്ഥാനത്തെത്തിയത്.
ലോകത്തെ 66രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച് ചെയ്ത ആകർഷകകേന്ദ്രം ബുർജ് ഖലീഫയെന്നാണ് റിപ്പോർട്ട്. യാത്രാലക്ഷ്യങ്ങൾ തേടി നടന്ന സെർചുകളുടെ 38 ശതമാനത്തോളം വരുമെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്മിനിസ്താൻ എന്നിവിടങ്ങളിലെല്ലാം ബുർജ് ഖലീഫയാണ് മുന്നിട്ടുനിൽക്കുന്നത്.
https://www.facebook.com/Malayalivartha


























