അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു (19) കൊല്ലപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി ഹൈക്കോടതി. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെ തുടങ്ങുന്ന വിചാരണ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ ആദ്യ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവില്‍പോകാന്‍ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയില്‍ വരാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസമല്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിച്ചു. ഈ മാസം 24ന് എറണാകുളം സെഷന്‍സ് കോടതി വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് വിചാരണ തടയാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
2018 ജൂലായ് രണ്ടിന് അര്‍ദ്ധരാത്രിയിലാണ് രണ്ടാം വര്‍ഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളില്‍ 'വര്‍ഗീയത തുലയട്ടെ' എന്ന് എഴുതിയതാണ് അരുംകൊലയില്‍ കലാശിച്ചത്.
കേസില്‍ കുറ്റപത്രം നല്‍കിയിട്ട് ആറു വര്‍ഷമായിട്ടും വിചാരണ തുടങ്ങാത്തതില്‍ വിമര്‍ശനം ശക്തമായിരുന്നു. ''നാന്‍ പെറ്റ മകനേ, എന്‍ കിളിയേ...'' എന്ന് അമ്മ ഭൂപതി അന്ന് തൊണ്ടപൊട്ടി നിലവിളിപ്പോള്‍, നീതി വേഗം നടപ്പാകുമെന്നാണ് സമൂഹം സാന്ത്വനിപ്പിച്ചത്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ വിചാരണ നീണ്ടു. നടിയെ ആക്രമിച്ച കേസിന്റെ മാരത്തണ്‍ വിചാരണ ഇതേകോടതിയില്‍ നടന്നതായിരുന്നു പ്രധാന തടസം. കൊവിഡും സുപ്രധാന രേഖകളുടെ തിരോധാനവും നടപടികള്‍ വൈകിപ്പിച്ചു.
https://www.facebook.com/Malayalivartha























