സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും പ്രത്യുത്പാദനം, ലൈംഗികത എന്നിവയെക്കുറിച്ച് ശരിയായ അവബോധം വളര്‍ത്തുന്നതിനും രാജ്യത്തെ സ്‌കൂള്‍ കോളേജ് എന്നിവിടങ്ങളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ പഠനപദ്ധതി വേണമെന്ന് രണ്ടു വര്‍ഷം മുന്‍പ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇതുവരെ വിവിധ സംസ്ഥാനങ്ങളില്‍ പല രീതിയിലായിരുന്നു സെക്‌സ് എഡ്യൂക്കേഷന്റെ ക്ലാസുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തിലൂടെ രാജ്യത്തുടനീളം ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2024 സെപ്തംബറില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിധി പറയവെയാണ് സുപ്രീം കോടതി സെക്‌സ് എഡ്യൂക്കേഷന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞത്. കുട്ടികളെ സംരക്ഷിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം അവരെ കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതാണെന്നും അല്ലാതെ നിശബ്ദത പാലിക്കുകയല്ലെന്നും കോടതി നിരീക്ഷിച്ചു. സെക്‌സ് എഡ്യൂക്കേഷനക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കാരണം പല സംസ്ഥാനങ്ങളും ഇത്തരം പ്രോഗ്രാമുകള്‍ എതിര്‍ക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടികളില്‍ ചെറിയ പ്രായം മുതല്‍ തന്നെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമത്തെക്കുറിച്ചും ശാരീരിക സുരക്ഷയെക്കുറിച്ചും കൃത്യമായ ബോധവല്‍ക്കരണം നല്‍കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2025 മേയില്‍ മറ്റൊരു കേസ് പരിഗണിക്കവെയും കോടതി ഇതേ ആശങ്ക പങ്കുവയ്ക്കുകയും ദേശീയ നയം രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ലൈംഗിക വിദ്യാഭ്യാസം സ്‌കൂള്‍കോളേജ് പാഠ്യപദ്ധതികളുടെ ഭാഗമാക്കുമെന്നും കോടതി നിര്‍ദ്ദേശങ്ങളോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
മറ്റുള്ളവരില്‍ നിന്നും നേരിടുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങള്‍ തിരിച്ചറിയാനും, സ്വന്തം ശരീരത്തിന്മേലുള്ള അവകാശം മനസിലാക്കാനും, ആവശ്യമെങ്കില്‍ സഹായം തേടാനും കുട്ടികളെ പ്രാപ്തരാക്കണം. പാഠ്യപദ്ധതിയുടെ മുഴുവന്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, വിഷയത്തെ ഇനിമുതല്‍ ലളിതമായി എടുക്കാതെ കാര്യമായി കാണുമെന്നും കേന്ദ്രം അറിയിച്ചു.
സെക്‌സ് എഡ്യൂേക്കേഷന്‍ എന്നാല്‍ പ്രത്യുത്പാദനത്തെക്കുറിച്ച് മാത്രം പഠിപ്പിക്കുന്ന ഒന്നല്ല. അതില്‍ ചില മാനദണ്ഡങ്ങളുണ്ട്. പ്രായത്തിനനുസരിച്ച് കുട്ടികളുടെ ശരീരത്തിലും മനസിലും ഉണ്ടാകുന്ന മാറ്റങ്ങള്‍. ഒരാളുടെ സമ്മതം, വ്യക്തിപരമായ അതിര്‍ വരമ്പുകള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണ, പരസ്പര ബഹുമാനത്തോടുള്ള പെരുമാറ്റവും ലിംഗസമത്വവും, ഇന്റര്‍നെറ്റിലൂടെ വരുന്ന ലൈംഗിക ചൂഷണങ്ങളില്‍ നിന്നുള്ള സംരക്ഷണം, സ്വകാര്യത, ബാഡ് ടച്ച് എന്നിവ തിരിച്ചറിയാനാണ് സെക്‌സ് എഡ്യൂേക്കേഷനിലൂടെ പ്രധാനമായും പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ സുരക്ഷയ്ക്കുള്ള കവചമായി സുപ്രീം കോടതി സെക്ഡസ് എഡ്യൂക്കേഷനെ കാണുന്നത്.
മുന്‍പ്, നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ നടപ്പാക്കാന്‍ ശ്രമിച്ച 'അഡോളസെന്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം പല സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു. ഇതൊന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സുപ്രീം കോടതി മറ്റ് അനാവശ്യമായ വാദങ്ങളെയെല്ലാം പൂര്‍ണമായി തള്ളി. തെറ്റായ ചിന്താഗതി കാരണം കുട്ടികള്‍ക്ക് അറിവും ജീവിതവിജയത്തിനുള്ള കഴിവും നഷ്ടപ്പെടരുതെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























