പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്; നെഞ്ചുവേദനയുണ്ടാകുന്നവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ, പ്രവാസികളെ ഇത് മുന്നറിയിപ്പ്

മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിലേക്ക് എത്തുന്ന പ്രവാസികളിൽ വില്ലനായി എത്തുന്നത് മറ്റൊന്നുമല്ല.... തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും. പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായഭേദമെന്ന്യേ ഏവരിലും ഇത് കണ്ടുവരുകയാണ്. ഇനിയും പ്രവാസികൾ ജാഗ്രത പാലിച്ചില്ലെങ്കിൽ സംഭവിക്കുക മറ്റൊന്നാണ്. ആയതിനാൽ തന്നെ കരുതലും വേണമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഡോക്ടർമാർ.
നെഞ്ചുവേദനയുണ്ടാകുന്നവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് വ്യക്തമാക്കി ഡോക്ടർമാർ. ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയിലെ ക്ലീവ് ലാൻഡ് ക്ലിനിക്കിലെ അത്യാഹിതവിഭാഗത്തിലെത്തിയ രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നു. ഇരുവരുടെയും ഹൃദയത്തിലെ തടസ്സം നീക്കാന്‍ യഥാക്രമം 61, 46, മിനിറ്റുകള്‍ വീതം എടുത്തതായി അധികൃതര്‍ വാർത്താകുറിപ്പിൽ അറിയിച്ചു. ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയിലേക്കു കൊണ്ടുവരുന്നതായ വിവരത്തെ തുടര്‍ന്ന് തങ്ങള്‍ പൂര്‍ണ തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ക്ലിനിക് അധികൃതര്‍ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ രോഗിയുടെ ഹൃദയധമനികളിലെ തടസ്സം നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിന് ശരാശരി 53 മിനിറ്റാണ് ക്ലിനിക്ക് എടുക്കുന്നതെന്നും അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ ലക്ഷ്യസമയം 90 മിനിറ്റായിരിക്കെയാണ് തങ്ങള്‍ 40 മിനിറ്റ് നേരത്തേ ദൗത്യം പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വേഗത്തിലും ഫലപ്രദവുമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് ക്ലിനിക്കിലെ വാസ്‌കുലര്‍ ആൻ ഡ് തൊറാസിക് ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. ലാര്‍സ് സെവന്‍സന്‍ പറയുകയുണ്ടായി. ഹൃദയാഘാതം സംഭവിക്കുന്ന രോഗികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ചികിത്സാ വിഭാഗം ക്ലിനിക്കിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം തന്നെ യു.എ.ഇയിലെ ഹൃദ്രോഗികളില്‍ 70 ശതമാനവും ഹൃദയാഘാത ഭീഷണിയിലെന്ന് പഠനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുപ്പതിനായിരം ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനത്തിലേറെയും ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലം ഹൃദയാഘാത സാധ്യത കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തിയിരിക്കുകയാണ് അധികൃതർ. അബൂദബിയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കും ഇംപീരിയല്‍ കോളജ് ലണ്ടന്‍ ഡയബറ്റ്‌സ് സെന്‍ററുമായി ചേര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്.
ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം പ്രമേഹമാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെ കണക്ക് പ്രകാരം യു.എ.ഇയില്‍ 10 ലക്ഷം പേരാണ് പ്രമേഹബാധിതരായുള്ളത്. 12 ലക്ഷം പേര്‍ പ്രമേഹത്തിന് മുന്നോടിയായുള്ള അവസ്ഥയിലാണ് കഴിയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലായ അവസ്ഥയാണിത്. ഭക്ഷണക്രമങ്ങളിലൂടെയും മരുന്നിലൂടെയും ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ നിയന്ത്രിക്കാമെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തുകയുണ്ടായി.
അതേസമയം കോവിഡ്19 കാലത്ത് ഗൾഫിൽ മലയാളികൾ സ്വയം ജീവനൊടുക്കുന്നതും ഹൃദയാഘാതത്തെ തുടർന്നുള്ള മരണവും വർധിച്ചിട്ടുണ്ട്. ജോലിനഷ്ടം, ശമ്പളക്കുറവ്, നാട്ടിലെ ബന്ധുക്കളുടെ രോഗം, വിയോഗം, നാട്ടിൽ നിന്ന് വിമാന സർവീസില്ലാത്തതിനാൽ, പോയാൽ തിരിച്ചുവരാനാകാത്തത് തുടങ്ങിയ പ്രശ്നങ്ങളിൽപ്പെട്ട് മാനസിക സമ്മർദമനുഭവിക്കുന്ന ഇവർക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ കൗൺസിലിങ് അടക്കമുള്ള സാന്ത്വനങ്ങൾ നൽകണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിട്ടുണ്ട്. ദിനംപ്രതി ഇത്തരം മരണങ്ങൾ തീരുന്നത് ഏവരിലും ആശങ്ക ഉണർത്തുകയാണ്.
https://www.facebook.com/Malayalivartha
























