വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ തിരിച്ചെത്തണമെന്ന് സൗദി അറേബ്യ; തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്, കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തി അധികൃതർ

വിലക്കുകൾ നീക്കി സജീവമാകുകയാണ് സൗദി അറേബ്യ. കൂടുതൽ ഇളവുകൾ നൽകുന്നതോടൊപ്പം തന്നെ നിബന്ധനകളും കടുപ്പിക്കുകയാണ്. ഇപ്പോഴിതാ റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ തിരിച്ചെത്തണമെന്ന് പ്രവാസികളോട് സൗദി പാസ്‍പോര്‍ട്ട് വിഭാഗം അറിയിച്ചിരിക്കുകയാണ്. ഇത്തരത്തിൽ തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
എന്നാല്‍, റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാന്‍ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോണ്‍സറിലേക്ക് തന്നെ പുതിയ വിസയില്‍ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകുന്നതല്ല. അതോടൊപ്പം തന്നെ വിദേശത്ത് ആയിരിക്കുമ്പോള്‍ റീഎന്‍ട്രി വിസകള്‍ ഫൈനല്‍ എക്സിറ്റ് വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്നും പാസ്‍പോര്‍ട്ട് വിഭാഗം വ്യക്തമാക്കിയിരിക്കുകയാണ്.
കൂടാതെ എക്സിറ്റ്, റീഎന്‍ട്രി വിസയുടെ കാലാവധി സൗദിയില്‍ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‍പോര്‍ട്ട് വിഭാഗത്തിന്റെ അബ്ഷിര്‍ പോര്‍ട്ടലില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടുന്നതാണ്.
അതേസമയം സൗദിയില്‍ സന്ദര്‍ശകവിസകളുടെയും ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടിയതായി അധികൃതർ അറിയിച്ചു. ഇത്തരം വിസകളുടെ കാലാവധി നീട്ടാന്‍ നടപടി തുടങ്ങിയതായും വിസ അനുവദിച്ചവര്‍ക്ക് മന്ത്രാലയത്തില്‍നിന്ന് ഇ-മെയില്‍വഴി വിവരം അയച്ചതായും അറിയിപ്പിൽ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റ് ഒന്നിന് ടൂറിസ്റ്റ് വിസകളിലുള്ളവര്‍ക്ക് സൗദി പ്രവേശനാനുമതി നല്‍കിയിരുന്നു.
വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന്‍ നിബന്ധനകളില്ലാതെ ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഇതിനായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, യാത്രയ്ക്ക് 72 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റീവ് ഫലം എന്നിവ ഹാജരാക്കണം.
https://www.facebook.com/Malayalivartha


























