യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള നിരക്ക് 2490 രൂപ; 2 പിസിആർ ടെസ്റ്റുകൾക്കു മാത്രമായി നാലംഗ കുടുംബത്തിന് 12,000 രൂപ, വിമാനത്താവളത്തിൽ എത്തുമ്പോൾ പ്രവാസികളെ കാത്തിരിക്കുന്നത്....
ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് പ്രവാസികൾക്ക് ഗൾഫിലേക്ക് തിരിക്കാൻ അവസരം നൽകി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയത്. മൂന്നിരട്ടിയാണ് ടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയർന്നത്. പൊതുവെ അവസരം മുതലെടുക്കുന്ന വിമാനക്കമ്പനികളെ പഴിചാരാൻ നിൽക്കാതെ പ്രവാസികൾ ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രതിരിക്കാൻ ഒരുങ്ങുമ്പോൾ കാത്തിരിക്കുന്നത് വലിയ കടമ്പകളാണ്. ഒന്ന് ഗൾഫിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുടക്കേണ്ടി വരുന്നത് ലക്ഷങ്ങൾ. അതിനിടയ്ക്കാണ് അവസരം മുതലെടുത്ത് സർക്കാരും എത്തുന്നത്....
യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള നിരക്ക് ഉയർന്ന തന്നെയാണ് നിൽക്കുന്നത്. ഇത് പ്രവാസി കുടുംബങ്ങൾക്കു വൻ സാമ്പത്തിക ബാധ്യതയാണ് നൽകുന്നത്. യുഎഇ വിമാനത്താവളങ്ങളിൽ സൗജന്യ പരിശോധന നടത്തുമ്പോഴാണ് ഇന്ത്യയിൽ ഇത്തരത്തിൽ വൻ തുക ഈടാക്കുന്നത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ തിരിച്ചെത്തി തുടങ്ങിയിരിക്കുകയാണ്.
എന്നാൽ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനകവും 4 മണിക്കൂറിനകവും നടത്തേണ്ട 2 പിസിആർ ടെസ്റ്റുകൾക്കു മാത്രമായി നാലംഗ കുടുംബത്തിന് 12,000 രൂപ മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് ഉള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്രയും തുക ഇതിനായി വേണ്ടിവരുന്നത് പ്രവാസി കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ടാവുകയാണ്. റാപ്പിഡ് ടെസ്റ്റിന് വിമാനത്താവളത്തിൽ ഒരാൾക്ക് 2490 രൂപയും പുറത്ത് പിസിആർ ടെസ്റ്റിന് 500 രൂപയുമാണ് ഈടാക്കുന്നത്.
∙ ഇന്ത്യയിൽ റാപ്പിഡ് പരിശോധനയ്ക്ക്2490 രൂപ, പിസിആറിന് 500 രൂപയുമാണ്.
∙ യുഎഇയിൽ ഇത് സൗജന്യം.
അതേസമയം ജോലി നഷ്ട്ടപ്പെട്ടും മറ്റും ഒന്നര വർഷത്തിലേറെയായി നാട്ടിൽ കുടുങ്ങിയവർ മടങ്ങിയെത്താനിരിക്കെ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നു കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിനു പുറമേയാണ് റാപ്പിഡ് പരിശോധനയിലെ കൊള്ളനിരക്കെന്ന് തൃശൂർ ചിറമനങ്ങാട് സ്വദേശി എംകെ മുസ്തഫ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഭാര്യയും 3 മക്കളും ബുധനാഴ്ച വിമാനത്താവളത്തിലെത്തി റാപ്പിഡ് പരിശോധന നടത്തിയെങ്കിലും 2 മക്കളുടെ ഫലം പോസിറ്റീവായതിനാൽ തിരിച്ചുപോകേണ്ടിവന്നു.
അതോടൊപ്പം ഭാര്യയ്ക്കു ഒരു കുട്ടിക്കും മാത്രമാണ് യാത്ര ചെയ്യാൻ സാധിച്ചത്. മക്കളെ വീണ്ടും കൊണ്ടുവരാൻ 14 ദിവസത്തിനുശേഷം 2 പേർക്കും 2490 രൂപ വീതം നൽകി ഒരിക്കൽകൂടി പരിശോധിക്കേണ്ട അവസ്ഥ. 2 ആഴ്ചയ്ക്കിടെ പരിശോധനയ്ക്കു മാത്രം 15000 രൂപ വേണം. പരിശോധനാ നിരക്ക് കുറയ്ക്കണമെന്നാണ് പ്രവാസി കുടുംബങ്ങളുടെ ഏക ആവശ്യം.
https://www.facebook.com/Malayalivartha