പ്രവാസികള്‍ക്ക് തിരിച്ചടി; വിമാനസർവീസ് ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും ടിക്കറ്റ് നിരക്ക് ഉയർന്ന തന്നെ, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ യുഎഇയിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍ വര്‍ധനവ്, കേരളത്തില്‍ വിമാന ടിക്കറ്റ് നിരക്ക് നാൽപ്പതിനായിരം രൂപക്ക് മുകളിൽ
പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെയും സർക്കാരിന്റെയും നയങ്ങൾക്കെതിരെ പ്രവാസലോകത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രവാസികളാണ് നാടിൻറെ നട്ടെല്ലെന്ന് വാതോരാതെ പറയുന്നവർ കയ്യൊഴിയുന്ന കാഴ്ച. പറഞ്ഞു പറഞ്ഞ് പ്രവാസികൾക്കും മടുത്തു. ഇനിയും ഈ കഴുത്തറുപ്പൻ നയങ്ങൾ മാറ്റിയിറല്ലേൽ പ്രവാസികൾ അടുത്ത ഘട്ടത്തിലേക്ക് പോകുന്ന സാഹചര്യവും ഉണ്ടാകുന്നതാണ്.
വിമാനസർവീസ് ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും ടിക്കറ്റ് നിരക്ക് ഉയർന്ന തന്നെ നിൽക്കുകയാണ്. ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണ് യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. കേരളത്തില്‍ നിന്ന് നാൽപ്പതിനായിരം രൂപക്ക് മുകളിലാണ് വിമാന ടിക്കറ്റ് നിരക്ക്. ചില സമയങ്ങളിൽ 30000 രൂപയ്ക്ക് മുകളിലും. അടുത്ത മാസം കുറയുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾക്കും തെറ്റി. ദുബായ് എക്സ്പോയും ടിട്വൻറി മത്സരങ്ങളും കാരണം ഒരു മൂന്ന് മാസത്തേക്ക് ഈ നിരക്ക് തന്നെ പ്രതീക്ഷിച്ചാൽ മതി എന്നാണ് ട്രാവൽ ഏജൻസിയിൽ ഉള്ളവർ വ്യക്തമാകുന്നത് .
ഇത്തരത്തിലുള്ള വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ പ്രവാസ ലോകത്ത് വ്യാപകമായ പ്രതിഷേധം പല ഭാഗങ്ങളിൽ നിന്നും നാൾക്കുനാൾ വർധിച്ചുവരികയാണ്. കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ മാസങ്ങളോളം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തുകയുണ്ടായി. നാട്ടിലേക്ക് അവധിക്കായി മടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ വിലക്ക് മൂലം ഗള്‍ഫിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യയില്‍ കൊവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയതാണ് കനത്ത തിരിച്ചടിയായി മാറിയത്. എന്നാല്‍ ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും ഈ നിയന്ത്രണങ്ങള്‍ പിൻവലിക്കുകയുണ്ടായി. കഴിഞ്ഞ മാസം തന്നെ യു എ ഇ യിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് പുനരാംഭിച്ചിരുന്നു. മാസങ്ങളോളം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ഗള്‍ഫിലേക്ക് തിരികെയെത്താന്‍ തയ്യാറാക്കുമ്പോഴാണ് വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത്. ഒരുവശത്ത് വിമാനക്കമ്പനികളും മറുവശത്ത് സർക്കാരും ചൂഷണം ചെയ്യുന്നത്. ദുബായ് എക്സ്പോ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എക്സ്പോയില്‍ പങ്കെടുക്കാന്‍ ഉള്ളവരുടെ തിരക്കും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യം കൂടി മുതലെടുത്താണ് വിമാന കമ്പനികള്‍ ഭീമമായ തോതില്‍ ടിക്കറ്റു നിരക്ക് വര്‍ധിപ്പിച്ചത്.
അതേസമയം ഇന്ത്യയിൽ നിന്ന് യു എ ഇ യി ലേക്ക് വിമാന ടിക്കറ്റിനായി നാൽപ്പതിനായിരം രൂപക്ക് മുകളില്‍ നല്‍കണം. കൊവിഡ് കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമാണ് ഈ ടിക്കറ്റ് നിരക്ക് എന്നത്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഉള്‍പ്പെടെ എല്ലാ വിമാന കമ്പനികളും മത്സരിച്ചാണ് പ്രവാസികളെ പിഴിയുന്നത്. കൊറോണ വ്യാപനം മൂലം മാസങ്ങളോളം ശമ്പളമില്ലാതെ നാട്ടില്‍ കഴിഞ്ഞിരുന്ന പ്രവാസികളെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha