വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ; ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് ഈടാക്കുന്നത് 250 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ, നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിന് അഞ്ചു ഇരട്ടി മുതല്‍ എട്ട് ഇരട്ടി വരെയാണ് വിമാനകമ്പനികൾ ഈടാക്കുന്നത്
വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് പ്രവാസികള്‍. ഗൾഫ് രാജ്യങ്ങൾ കോവിഡ് യാത്രാ വിലക്ക് നീക്കിയപ്പോൾ എയർലൈനുകൾ വൻതോതിൽ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ ആഘാതത്തിലാണ് നാട്ടില്‍ പോയ പ്രവാസികൾ. അമിത ടിക്കറ്റ് നിരക്ക് കാരണം തിരിച്ചു പോകാൻ കഴിയാതെ നാട്ടില്‍ കുടുങ്ങി കിടക്കുകയാണ്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് 250 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ ഈടാക്കുമ്പോള്‍ നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിന് അഞ്ചു ഇരട്ടി മുതല്‍ എട്ട് ഇരട്ടി വരെയാണ് വിമാനകമ്പനികൾ ഈടാക്കുന്നത്.
എക്‌സ്‌പോയുടെ മറവിലാണ് വിമാന കമ്പനികള്‍ തീവെട്ടി കൊള്ള നടത്തുന്നതെന്ന അക്ഷേപവും ഒരു കൂട്ടർ ആരോപിക്കുന്നുണ്ട്. കൊവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് താങ്ങാകേണ്ട എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും ടിക്കറ്റ് വര്‍ധിപ്പിച്ചവയുടെ കൂട്ടത്തിലുണ്ടെന്നതും എടുത്തുപറയേണ്ട ഒന്നാണ്. ജോലി ഇല്ലാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ എത്രയും വേഗം ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടുന്നതിനാൽ അമിത നിരക്ക് മുടക്കി യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ചിലരാകട്ടെ, നിരക്ക് കുറയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാർ പ്രകാരം നടത്തുന്ന സർവീസ് നാമമാത്രമാണ്. സൗദിയിലേക്ക് ചാർട്ടേഡ് വിമാനങ്ങളും വന്ദേഭാരത് മിഷൻ സർവീസുമാണ് നിലവിലുള്ളത്. സാധാരണ സർവീസ് പുനരാരംഭിക്കുകയോ കൂടുതൽ സർവീസ് ഏർപ്പെടുത്തുകയോ ചെയ്താൽ നിരക്ക് കുറയുമെന്നാണ് പ്രവാസികൾ അഭിപ്രായപ്പെടുന്നത്. കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചെങ്കിലും കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള നിരക്കിൽ കുറവില്ല. 96,000 രൂപ മുതൽ 1,44,000 വരെയാണ് ജസീറ എയർവേയ്സിൽ കൊച്ചിയിൽ നിന്നുള്ള നിരക്ക്. ഒക്ടോബർ 14 മുതൽ കുറഞ്ഞ നിരക്ക് 85,808 രൂപയാണെന്നും അവരുടെ വെബ്സൈറ്റിൽ പറയുന്നു.
കൊച്ചി– യുഎഇ ടിക്കറ്റ് നിരക്ക് 25,000 രൂപ മുതലാണ്. മസ്കത്തിലേക്കു 40,000– 50,000 രൂപ. ബഹ്റൈനിലേക്കു എയർ ഇന്ത്യയിൽ നേരിട്ടു പറക്കാൻ 30,000നു മുകളിലാണ്. വിദേശ വിമാന കമ്പനികളിൽ 43,000നു മുകളിലാണ്. ദോഹയിലേക്കു കേരളത്തിൽ നിന്നുള്ള നിരക്ക് 22,000– 34,000 രൂപദോഹയിൽ നിന്ന് തിരിച്ച് 8,873 - 9,255 രൂപയാണ് നിരക്ക്. സൗദിലേക്ക് നാട്ടിൽ നിന്നു നേരിട്ടുള്ള വിമാനങ്ങളിൽ 30,000– 40,000 രൂപയ്ക്ക് ഇപ്പോൾ ടിക്കറ്റ് ലഭിക്കും. എന്നാൽ സൗദിയിൽനിന്ന് 2 ഡോസ് വാക്സീൻ എടുത്തു നാട്ടിലെത്തിയവർക്കു മാത്രമേ ഇങ്ങനെ മടങ്ങാൻ സാധിക്കൂ. അല്ലാത്തവർക്ക് യുഎഇ ഉൾപ്പെടെ ഇതര രാജ്യങ്ങളിൽ 15 ദിവസത്തെ ക്വാറന്റീൻ പാക്കേജ് അടക്കം 75,000– 80,000 രൂപ വരും.
അമിതമായ ടിക്കറ്റ് നിരക്ക് കൂടാതെ പി സി ആറിന്റെ പേരിലും പ്രവാസികളെ സര്‍ക്കാര്‍ ചൂഷണം ചെയ്യുക സ്ഥിതിയാണ്. എത്രയും പെട്ടെന്ന് ഇതിൽ മാറ്റം വരുത്തണമെന്ന ശക്തമായ നിലപാടിലാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha