വഴിയിൽ ചായ കുടിക്കാൻ നിർത്തി! ഒരു ടെലഫോൺ കാർഡ് വാങ്ങി നാട്ടിലേക്ക് വിളിച്ചു; വീട്ടിലുള്ള ഉമ്മയോടും ഭാര്യ മക്കളോടും കുറേ നേരം സംസാരിച്ചു, ഭാര്യയോട് ഉമ്മയേയും മക്കളേയും നല്ല വണ്ണം നോക്കണമെന്ന് പ്രത്യേകം ഉപദേശിച്ചു! യാത്ര തുടർന്ന് അൽപ്പം പിന്നിടുമ്പോഴേക്കും നെഞ്ച് വേദന അനുഭവപ്പെട്ടു.... മരണത്തിന് കീഴടങ്ങി പ്രവാസി മലയാളി
ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികളുടെ മരണം ഏറെ വേദന നകുന്നതാണ്. പ്രത്യേകിച്ച് ഹൃദയാഘാതം മൂലം മരിക്കുന്ന പ്രവാസികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ ചില അനുഭവങ്ങൾ ഉള്ളുലയ്ക്കും. അത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കഴിഞ്ഞ ദിവസം നാല് പ്രവാസികളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. മരണപ്പെട്ടവരിൽ ഒരു സഹോദരന്റെ അവസ്ഥ അറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി. വാഹനം ഓടിച്ച് കൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹം ദിബ്ബയിൽ നിന്നും വരുന്ന വഴിയിൽ ചായ കുടിക്കാൻ നിർത്തിയതായിരുന്നു. അവിടെ നിന്ന് ഒരു ടെലഫോൺ കാർഡ് വാങ്ങി നാട്ടിലേക്ക് വിളിച്ചു.
വീട്ടിലുള്ള ഉമ്മയോടും ഭാര്യ മക്കളോടും കുറേ നേരം സംസാരിച്ചു. ഭാര്യയോട് ഉമ്മയേയും മക്കളേയും നല്ല വണ്ണം നോക്കണമെന്ന് പ്രത്യേകം ഉപദേശിച്ചു. കാർഡ് തീരുവോളം ഇദ്ദേഹം വീട്ടുകാരുമായി സംസാരിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്ര തുടർന്ന് അൽപ്പം പിന്നിടുമ്പോഴേക്കും ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.
ഉടനെ തന്നെ വണ്ടി റോഡരികിൽ ഒതുക്കി ആംബുലൻസിന്റെ സേവനം തേടി. ഉടനെ തന്നെ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് ഇദ്ദേഹത്തെ നമ്മിൽ നിന്നും ക്കൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകളാണ് മാതാവിന്റെയും ഭാര്യയുടേയും മക്കളുടെയും കാതിൽ ഇപ്പോഴും. ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ വിവാഹം സ്വപ്നം കണ്ട വാപ്പയായിരുന്നു ഇദ്ദേഹം. അങ്ങിനെ എത്രയെത്ര സ്വപ്നങ്ങളായിരിക്കാം ഇദ്ദേഹം നെയ്ത് കൂട്ടിയിട്ടുണ്ടാകുക. അലംഘനീയമായ വിധി എല്ലാ സ്വപ്നങ്ങളേയും മായ്ച്ച് കളയും.
പെട്ടന്നുള്ള മരണങ്ങളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടേ. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ...........
Ashraf Thamarasery
https://www.facebook.com/Malayalivartha