പ്രവാസികൾക്ക് ഇത് ബെസ്റ്റ് ടൈം; യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധവ്, മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികൾ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികൾ സ്വകാര്യ മേഖലയില്‍ കൂടി, പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

ഗൾഫ് ഉറ്റുനോക്കുന്ന പ്രവാസികൾക്ക് ഇത് ബെസ്റ്റ് ടൈം തന്നെ. യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധവ് ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികൾ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികൾ സ്വകാര്യ മേഖലയില്‍ കൂടിയതായും കണക്കുകൾ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
അതോടൊപ്പം തന്നെ കൊവിഡ് തീവ്രത കുറഞ്ഞതോടെ ഈ വർഷം നിർമാണ മേഖലകളിൽ പുതിയ കമ്പനികൾ വന്നതും സ്വകാര്യ മേഖലയ്ക്ക് ഗുണം ചെയ്തിരിക്കുകയാണ്. രാജ്യത്തെ പുതിയ വീസ നയവും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമ പരിഷ്കരണവും യുഎഇ സംരംഭകർക്ക് സുരക്ഷിതത്വം നൽകുന്നതിന്റെയും സൂചനയായാണ് തൊഴിലാളികളുടെ വർദ്ധനവിനെ മുൻനിർത്തി പുറത്ത് വരുന്നത്.
അതേസമയം ഈ വര്‍ഷം അവസാനത്തിന് മുമ്പ് യുഎഇയില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു. ഇത്തരം കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ ചുമത്തി തുടങ്ങുക. 2026ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട് എന്നാണ് റിപ്പോർട്ട്. നിയമം ലംഘിക്കുന്ന കമ്പനിയില്‍ നിന്ന് ഒരു സ്വദേശിക്ക് മാസത്തില്‍ 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കി വര്‍ഷത്തില്‍ 72,000 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.
ഇതുകൂടാതെ സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. നിശ്ചിത പരിധിയില്‍ നിന്നും മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുമുണ്ട്. ഈ കമ്പനികളിലെ തൊഴിലാളി വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3,750 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമാക്കി കുറയ്ക്കുന്നതാണ്. സ്വദേശിവത്കരണ തോത് രണ്ട് മടങ്ങ് വര്‍ധിപ്പിക്കുന്ന കമ്പനിക്ക് 1200 ദിര്‍ഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിര്‍ഹവുമാണ് വര്‍ക് പെര്‍മിറ്റ് ഫീസ് എന്നത്. ഈ കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കി നല്‍കുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























