കോടിക്കണക്കിന് ഡോളര്‍ വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ! ; പാക്കിസ്ഥാന് നൽകാമെന്ന് അറിയിച്ച 300 മില്ല്യണ്‍ ഡോളറിന്റെ സഹായം യുഎസ് മിലിറ്ററി റദ്ദാക്കി
പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനാരോഹണം പൂർത്തിയാക്കിയതിനു പിന്നാലെ പാകിസ്ഥാന് അമേരിക്കയുടെ തിരിച്ചടി. പാകിസ്ഥാന് നല്‍കുമെന്ന് പറഞ്ഞിരുന്ന മുന്നൂറ് മില്യന്‍ അമേരിക്കന്‍ ഡോളറിന്റെ സഹായം അമേരിക്കൻ സൈന്യം റദ്ദാക്കിയതായി അറിയിച്ചിരിക്കുകയാണ്.
തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇസ്ലാമാബാദിന് കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനത്തിൽ മാറ്റമുണ്ടായതെന്നും ഈ തുക അടിയന്തരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പെന്റഗണ്‍ വക്താവ് ലഫ്റ്റനന്റ് കേണല്‍ കോണ്‍ ഫാല്‍ക്‌നര്‍ ബിബിസിയോട് പറഞ്ഞു. അതേസമയം പാക്കിസ്ഥാനിലെ മുഴുവന്‍ ഭീകര സംഘടനകളെയും തങ്ങള്‍ അടിച്ചമര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ സഖ്യകക്ഷികളില്‍ ഒന്നാണ് പാകിസ്താന്‍. ഇത്തരത്തില്‍ സഖ്യകക്ഷികള്‍ക്കുള്ള ഫണ്ട് എന്ന രീതിയില്‍ ആയിരുന്നു മൂന്നൂറ് മില്യണ്‍ ഡോള്‍( ഏതാണ്ട് രണ്ടായിരം കോടിയില്‍ പരം രൂപ) നല്‍കാമെന്ന് പ്രഖ്യാപിച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. എന്നാൽ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഈ പണം നല്‍കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ, അക്കാര്യത്തില്‍ പാകിസ്താന്‍ പരാജയപ്പെട്ടു എന്നാണ് അമേരിക്കയുടെ ആരോപണം. അതേസമയം ഇക്കാര്യം പാകിസ്താന്‍ ഇപ്പോഴും നിഷേധിക്കുകയാണ്.
കോടിക്കണക്കിന് ഡോളര്‍ വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. സ്വന്തം മണ്ണിലുള്ള അഫ്ഗാന്‍ താലിബാന്‍, ഹക്കാനി തുടങ്ങിയ ഭീകരവാദ സംഘടനകളെ തടയാന്‍ പാക്കിസ്ഥാനാവുന്നില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. നേരത്തേ പാക്കിസ്ഥാനു നല്‍കാനിരുന്ന 500 മില്ല്യണ്‍ ഡോളറും യുഎസ് വേണ്ടെന്നു വച്ചിരുന്നു. കൂടാതെ ജനുവരിയിയില്‍ രാജ്യത്തിനുള്ള എല്ലാ സുരക്ഷാ സഹായങ്ങളും റദ്ദാക്കിയതായി യുഎസ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha