58,000 കോടിയുടെ റഫേല്‍ ഇടപാടില്‍ അന്തം വിട്ട് ഫ്രഞ്ച് മാധ്യമങ്ങള്‍: തട്ടിക്കൂട്ട് കമ്പനിക്ക് ആയുസ്സ് 13 ദിവസം മാത്രം; 'അംബാനിയോട് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു'; റഫേല്‍ കരാറില്‍ റിലയന്‍സിന്റെ പങ്കിനെ കുറിച്ച് ഫ്രഞ്ച് മാധ്യമങ്ങളിലും ചോദ്യമുയരുന്നു
റാഫേല്‍ ഇടപാടില്‍ കോടികളുടെ അഴിമതിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെയാണ് വിഷയം ഇന്ത്യയില്‍ ചൂടുപിടിച്ചത്.ഇപ്പോളും വിവാദം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഇടപാടില്‍ സ്വകാര്യ കമ്പനിയായ റിലയന്‍സ് കടന്ന് കൂടിയതാണ് ഫ്രഞ്ച് മാധ്യമങ്ങളെയും അതിശയിപ്പിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് പങ്കാളിയായ കരാര്‍ റദ്ദാക്കിക്കൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ റിലയന്‍സിനെ പങ്കാളി ആക്കിയിരിക്കുന്നത്.
78 വര്‍ഷത്തെ അനുഭവ സമ്പത്ത് കണക്കിലെടുത്താണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) യുപിഎ ഭരണകാലത്ത് റഫേല്‍ വിമാന ഇടപാടില്‍ പങ്കാളിയായത്. എന്നാല്‍ നരേന്ദ്ര മോദി പുതിയ റഫേല്‍ കരാറിന്റെ പ്രഖ്യാപനം നടത്തുന്നതിന് വെറും 13 ദിവസങ്ങള്‍ക്ക് മുമ്പാണ് അംബാനി പുതിയ പ്രതിരോധ കമ്പനിയായ റിലയന്‍സ് ഡിഫന്‍സ് രൂപീകരിച്ചത്. ഇത്രയും അനുഭവസമ്പത്തുള്ള എച്ച്എഎല്ലിനെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാരിന്റെ അനുമതിയോടെ അംബാനിയുടെ ഡിഫന്‍സ് ഗ്രൂപ്പ് കരാറില്‍ പങ്കാളിയാകാന്‍ അര്‍ഹനായതെന്ന് ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് നിരീക്ഷിച്ചു.
ഫ്രാന്‍സ് 24 ഉള്‍പ്പെടെയുള്ള ചാനലുകളാണ് റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത്. 'ഫ്രാന്‍സുമായുള്ള ജെറ്റ് വിമാന ഇടപാട് ഇന്ത്യയില്‍ രാഷ്ടീയ കൊടുങ്കാറ്റുണ്ടാക്കിയെന്ന' തലക്കെട്ടോടു കൂടിയ ലേഖനമാണ് ഫ്രാന്‍സ് 24 അവരുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭരണകൂടം ഈ വിഷയത്തില്‍ സൂക്ഷ്മ പരിശോധന നടത്തണമെന്നും സര്‍ക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള ചാനല്‍ സൂചന നല്‍കുന്നു. ഇന്ത്യയുടെ പരമപ്രധാനമായ ഇടപാടില്‍ അംബാനിക്കെങ്ങനെ സ്ഥാനം ലഭിച്ചു എന്നും ചാനല്‍ ചോദിക്കുന്നു.
രാജ്യത്തെ നികുതി ദായകരുടെ പണം റഫേല്‍ ഇടപാട് കടലാസ് കമ്പനിയുണ്ടാക്കി കൈക്കലാക്കിയ പ്രധാനമന്ത്രിയുടെ സുഹൃത്തിന് നല്‍കുകയാണെന്നും മോദിക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല. രാജ്യത്തെ 15 ശതകോടീശ്വരന്മാരുടെ പ്രധാനമന്ത്രിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 58,000 കോടി രൂപയാണ് ചെലവ് എന്നാണ് കണക്കുകള്‍. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫെന്‍സ് എന്ന കമ്പനിയുമായി കൂടിചേര്‍ന്നാണ് ഈ സാമ്പത്തിക ഇടപാട് നടത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ 10 ന് ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി റഫേല്‍ കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ തീരുമാനവും പ്രഖ്യാപനവും എന്നാണ് ആരോപണം. പ്രഖ്യാപനം നടത്തുമ്പോള്‍ അനില്‍ അംബാനി പാരിസില്‍ മോദിക്കൊപ്പമുണ്ടായിരുന്നു. കരാര്‍ പ്രകാരം മുപ്പതിനായിരം കോടി രൂപയുടെ നേട്ടമാണ് റിലയന്‍സ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത് എന്നും പൊതു ഖജനാവിന് വന്‍ നഷ്ടമാണ് ബി ജെ പി സര്‍ക്കാര്‍ വരുത്തിവെച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ടെലികോം മേഖലയില്‍ റിലയന്‍സ് ഗ്രൂപ്പിന്റെ കോടീശ്വരന് 59 വര്‍ഷത്തെ പാരമ്പര്യമുണ്ട്. ആ മേഖലയില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. എന്നാല്‍ വ്യോമയാന വ്യവസായത്തില്‍ യാതോരു പരിചയ സമ്പത്തുമില്ലാത്ത അംബാനിയോട് ഇന്ത്യയുടെ ഹിന്ദുദേശീയ പ്രധാനമന്ത്രിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നുവെന്നും ഫ്രഞ്ച് മാധ്യമം കുറ്റപ്പെടുത്തുന്നു.
2016ല്‍ മോദിക്ക് അംബാനി അയച്ച ജന്മദിന സന്ദേശം ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ സൂചിപ്പിക്കുന്നു. ഈ ആശംസ സന്ദേശങ്ങള്‍ തമാശയുളവാക്കുന്നതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ 'നേതാക്കന്മാരുടെ നേതാവ്', 'രാജാക്കന്മാരുടെ രാജാവ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കുന്നതുള്‍പ്പെടെ 126 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ പിന്നീട് ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ 2016 സെപ്റ്റംബര്‍ 23ന് കരാറിലെത്തിയിരുന്നു. ഇത് യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെക്കാളും കൂടിയ തുകക്കാണെന്നും റിലയന്‍സ് ഈ കരാറിലൂടെ വന്‍ നേട്ടമുണ്ടാക്കിയെന്നും കോണ്‍ഗ്രസ് നിരന്തരം ആരോപിക്കുന്നുണ്ട്. ഇതോടെ വിഷയം ഇന്ത്യയില്‍ വീണ്ടും ചൂടുപിടിക്കുകയാണ്. അതിനുള്ള വെപ്രാളമാണ് ഭൂമിയിടപാടില്‍ തിരക്കിട്ട് റോബട്ട് വാധ്രെക്കെതിരെ എഫ് ഐആര്‍ ഇട്ടതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha