ഇന്തോനേഷ്യന്‍ വിമാനം തകർന്ന് വീണ് യാത്രക്കാരായ 189 പേരും മരിച്ചതായി സ്ഥിതീകരണം

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പംഗ്കല്‍ പിനാംഗിലേക്ക് പോയ വിമാനം കടലില്‍ തകര്‍ന്നു വീണ് യാത്രക്കാരായ 189 പേരും മരിച്ചതായി റിപ്പോർട്ടുകൾ. ഇന്തോനേഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറിന്റെ ജെടി 610 എന്ന വിമാനമാണ് തകർന്ന് വീണത്.
ടേക്ക് ഓഫ് നടത്തി 13-ാം മിനിറ്റില്‍ വിമാനവുമായുള്ള ബന്ധം നഷ്ടമായെന്ന് ഇന്തോനേഷ്യയുടെ സേര്‍ച്ച് & റെസ്‌ക്യൂ ഏജന്‍സി വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്തെ പോര്‍ട്ടില്‍ നിന്നും യാത്ര ആരംഭിച്ച ടഗ് ബോട്ട് വിമാനം തകര്‍ന്നുവീഴുന്നത് കാണുകയും ചെയ്തു.
അതേസമയം വിമാനത്തിലെ അടിയന്തര ട്രാന്‍സ്മിറ്ററില്‍ നിന്നും പ്രശ്‌നമുണ്ടെന്ന സിഗ്നലും ലഭിച്ചിട്ടില്ല. വിമാനത്തിന്റെ പൈലറ്റായിരുന്ന ദില്ലി സ്വദേശി ഭവ്യേ സുനേജ 2011 മാര്‍ച്ചിലാണ് കുറഞ്ഞ നിരക്കുള്ള ലയണ്‍ എയറില്‍ ജോലിക്ക് ചേരുന്നത്. 31-കാരനായ ഇദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയായിരുന്നു അപകടം. ഇന്ത്യയിലെ ഒരു മുന്‍നിര വിമാനകമ്പനിയുടെ ഭാഗമാകാന്‍ സുനേജ തയ്യാറെടുത്തിരുന്നു.
ബോയിങ്ങ് 737 മാക്‌സിന്റെ പുതിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 2016 മുതല്‍ ആണ് ഈ മോഡല്‍ വിമാനം ഉപയോഗിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ ആഗസ്തില്‍ ആണ് ലയണ്‍ എയര്‍ ഈ മോഡല്‍ വിമാനം സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ട വിമാനമോഡലുകള്‍ പ്രാബല്യത്തില്‍ വന്നത് മുതല്‍ പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നതായി ഏവിയേഷന്‍ കണ്‍സല്‍ട്ടന്റ് ഗെറി സോട്ട്മാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























