അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയും; മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 5200 പട്ടാളക്കാരെ അധികമായി വിന്യസിക്കാനൊരുങ്ങി പെന്റഗൺ

മധ്യ അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റകാരുടെ വരവ് തടയാൻ കൂടുതൽ പട്ടാളക്കാരെ വിന്യസിക്കാനൊരുങ്ങുകയാണ് പെന്റഗൺ. കുടിയേറ്റക്കാരുടെ സംഘം മെക്‌സിക്കോ അതിര്‍ത്തിയിലൂടെ രാജ്യത്തേക്കു കടക്കാന്‍ നീക്കം നടത്തുന്നതിനെ തടയിടാനാണ് അധികൃതർ ഒരുങ്ങിയിരിക്കുന്നത്. നിലവിൽ 5200 പട്ടാളക്കാരെ അധികമായി വിന്യസിക്കാനാണ് ഇവരുടെ തീരുമാനം.
ടെക്‌സാസ്, അരിസോണ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാവും ഓപ്പറേഷന്‍ ഫെയിത്ത്ഫുള്‍ പാട്രിയറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ജനറല്‍ ടെറന്‍സ് ഒ ഷാങ്‌നസ് പറഞ്ഞു. അതേസമയം 'അധിനിവേശ' ത്തിന് എത്തുന്ന കുടിയേറ്റക്കാരെ കാത്ത് അമേരിക്കന്‍ പട്ടാളം നില്‍പുണ്ടെന്ന് പ്രസിഡന്റ് ട്രംപ് ഓര്‍മ്മിപ്പിച്ചു.
ഏപ്രിലില്‍ ട്രംപ് അഭ്യർത്ഥന നടത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ ഇവിടെ 2100 നാഷണല്‍ ഗാര്‍ഡ്‌സ് ഉണ്ട്. അമേരിക്കയില്‍ ഇടകാക്ല തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിന നില്‍ക്കെ കുടിയേറ്റ വിഷയം രാഷ്ട്രീയ മുതലടുപ്പിന് ഉപയോഗിക്കുവാന്‍ ഇരുപക്ഷവും ശ്രമിക്കുന്നുണ്ട്.
കുടിയേറ്റ് സംഘം അതിര്‍ത്തിയില്‍ നിന്ന് ആയിരം മൈലോളം അകലെയാണ്. ആയുധങ്ങളും, ഹെലികോപ്ടറുകളും, യുദ്ധവിമാനങ്ങളുമൊക്കെയായി ഈ ആഴ്ച തന്നെ കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് പെന്റഗണ്‍ തയാറെടുക്കുന്നത്.
കുടിയേറ്റക്കാര്‍ക്ക് മെക്‌സിക്കോ അഭയം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നവരുടെ എണ്ണം ചുരുങ്ങുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനും പുറമേ ഇവര്‍ അതിര്‍ത്തിയിലേക്ക് എത്താന്‍ ആഴ്ചകള്‍ എടുക്കുമെന്നും, അതിനു മുമ്പേ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ച് കുടിയേറ്റക്കാരെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി ഉയര്‍ത്തിക്കാട്ടാനുമാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വിലയിരുത്തലുണ്ട്.
800 സൈനികരെ അയക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് 5200 ആയി വര്‍ധിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള സൈനികരുടെ എണ്ണം സിറിയ - ഇറാക്ക് എന്നിവിടങ്ങളിലുള്ള അമേരിക്കന്‍ പട്ടാളക്കാരെ കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha

























