ട്രംപിന് നാളെ നിർണ്ണായകം ! ; ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിനെ സംബന്ധിച്ചിടത്തോളം ഹിതപരിശോധനയാണ്. രണ്ട് വര്‍ഷത്തെ ഭരണത്തെ ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചെന്ന് തെരഞ്ഞെടുപ്പില്‍ വിലയിരുത്തും. ഏറ്റവുമധികം ഇന്ത്യന്‍ വംശജര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.
അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകള്‍ കോണ്‍ഗ്രസ് അംഗമാകാനും സാധ്യതയുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയില്‍ ഇല്‍ഹാന്‍ ഉമറും റാഷിദ താലിബും മത്സരിക്കുന്നുണ്ട്. മലയാളിയായ പ്രമീള ജയപാലും വിധി തേടുന്നുണ്ട്.
രണ്ട് വര്‍ഷം കൂടുമ്പോള്‍ നവംബര്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടത്തുക. ജനപ്രതിനിധി സഭ എന്നറിയപ്പെടുന്ന ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലെ 435 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. 50 സംസ്ഥാനങ്ങളിലെ ജനലംഖ്യയ്ക്ക് ആനുപാതികമായാണ് അംഗങ്ങളെ നിശ്ചയിക്കുന്നത്.
അതേ സമയം തെരഞ്ഞെടുപ്പ് പ്രസിഡന്റിനെ ബാധിക്കില്ല. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പ്. സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ അനുമതിയുള്ള വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പ്രസിഡന്റിന് ബുദ്ധിമുട്ടാകും. ഇറാന്‍ ഉപരോധം, മധ്യ അമേരിക്കന്‍ നാടുകളില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, കുടിയേറ്റ മക്കള്‍ക്ക് പൗരത്വം തടയുമെന്നുള്ള പ്രഖ്യാപനം തുടങ്ങിയവ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
അതേസമയം ഇടക്കാല തിരഞ്ഞെടുപ്പില്‍ സെനറ്റിലും യുഎസ് ഹൗസിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി ആധിപത്യം നിലനിര്‍ത്തുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഡമോക്രാറ്റിക് പാര്‍ട്ടിയുമായി സഹകരിച്ച് പ്രധാന വിഷയങ്ങളില്‍ തീരുമാനം കൈകൊള്ളുമെന്നും പെന്‍സ് വ്യക്തമാക്കി.
ഞങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. സെനറ്റില്‍ ഭൂരിപക്ഷം ലഭിക്കുമെന്നത് ഉറപ്പാണ്. വെസ്റ്റ് വെര്‍ജിനിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ട്രംപിന്റെ പ്രഖ്യാപനം ജനം ഹര്‍ഷാരവത്തോടെയാണു സ്വീകരിച്ചതെന്നും പെന്‍സ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























