പ്രതിപക്ഷ ഡെമോക്രറ്റുകൾക്കുള്ള വോട്ട് കുറയ്ക്കാനായി ഗൂഢ നീക്കം ! ; പതിനായിരത്തോളം ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്തു

അമേരിക്കയിൽ നാളെ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പതിനായിരത്തോളം ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. അതേസമയം പ്രതിപക്ഷ ഡെമോക്രറ്റുകൾക്കുള്ള വോട്ട് കുറയ്ക്കാനായി ഇത്തരം അക്കൗണ്ടുകൾ വഴി പ്രചാരണം നടന്നിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെയായിരുന്നു വ്യാപക രീതിയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടത്. അതേസമയം വ്യാജ അക്കൗണ്ടുകളുടെ ഉറവിടങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ഉദാര മനോഭാവമുള്ള പുരുഷവോട്ടർമാരെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പു ബഹിഷ്കരിക്കണമെന്ന സന്ദേശമാണ് അക്കൗണ്ടുകളിലൂടെ നൽകിയത്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി റഷ്യ ഇടപെട്ടുവെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയകളിലെ നിരവധി അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പു നടപടികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാർട്ടി ഈ വർഷം ആദ്യംതന്നെ ട്വിറ്ററിനോടും ഫേസ്ബുക്കിനോടും ആവശ്യപ്പെട്ടിരുന്നു. 39 സംസ്ഥാനങ്ങളിലെ ഗവർണർ പദവി, സെനറ്റിലെ 35 സീറ്റുകൾ, ജനപ്രതിനിധിസഭയിലെ 435 സീറ്റുകൾ എന്നിവിടങ്ങളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പു ഫലം.
https://www.facebook.com/Malayalivartha

























