യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിനും റിപബ്ലിക്കന്‍ പാർട്ടിയ്ക്കും വൻതിരിച്ചടി ! ; എട്ട് വര്‍ഷങ്ങൾക്ക് ശേഷം ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാർട്ടിയ്ക്ക് മേല്‍ക്കൈ നഷ്‌ടമായി; 17 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ഡമോക്രാറ്റുകള്‍ മുന്നിൽ

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപബ്ലിക്കന്‍ പാർട്ടിയ്ക്കും വൻതിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി കൊണ്ട് ഡമോക്രാറ്റുകള്‍ ജനപ്രതിനിധി സഭ തിരിച്ച് പിടിച്ചു.ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങളുമനുസരിച്ചാണ് ഇത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ജനപ്രതിനിധി സഭയില്‍ ഇത്തരത്തിൽ റിപ്പബ്ലിക്കന്‍ പാർട്ടിയ്ക്ക് മേല്‍ക്കൈ നഷ്‌ടമാകുന്നത്.
435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയിലെ 397 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് 207 സീറ്റുകളും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് 190 സീറ്റുകളുമാണ് അംഗബലം. വിര്‍ജീനിയ, ഫ്ലോറിഡ, പെന്‍സില്‍വാനിയ, കോളറാഡോ തുടങ്ങിയ സ്ഥലങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ത്ത് ഡെമോക്രാറ്റുകളാണ് നേട്ടം കൊയ്‌തത്. അതേസമയം സെനറ്റില്‍ ഇന്ത്യാന, നോര്‍ത്ത് ഡക്കോട്ട തുടങ്ങിയ സീറ്റുകള്‍ ഡെമോക്രാറ്റുകളില്‍ നിന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു.
രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍. അധികാരത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ട്രംപിന്റെ വിദ്വേഷ പ്രചരണങ്ങളും വംശീയ-സ്‌ത്രീവിരുദ്ധ നയങ്ങളും തിരെഞ്ഞടുപ്പില്‍ ചര്‍ച്ചയായി.
സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍ശബ്ദമുയരുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. അതിനാല്‍ 50 സംസ്ഥാനങ്ങളിലും ട്രംപ് നേരിട്ടാണ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ വൈകിട്ട് നടത്താനിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ട്രംപ് പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവുമധികം ഇന്ത്യന്‍ വംശജര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. 80ലധികം ഇന്ത്യന്‍ വംശജര്‍ ഇത്തവണ ജനവിധി തേടുന്നു. ഡെമോക്രാറ്റിക് പാര്‍ടിക്കായി മത്സരിക്കുന്ന മലയാളി പ്രമീള ജയപാലും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകള്‍ കോണ്‍ഗ്രസ് അംഗമാകാനും സാധ്യതയുണ്ടെന്ന‌് നിരീക്ഷകര്‍ പറഞ്ഞു. സൊമാലിയന്‍ വംശജയായ ഇല്‍ഹാര്‍ ഉമറും പലസ്തീനിയന്‍ വംശജയായ റാഷിദ താലിബുമാണ് ജനിവിധി തേടുന്ന മുസ്ലിം സ‌്ത്രീകള്‍. ഇരുവരും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥികളാണ്.
സെനറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി എലിസബത്ത് വാരന്‍ വിജയിച്ചു. എന്നാല്‍, കടുത്ത മത്സരം നടന്ന ഫ്‌ളോറിഡയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസ് ആണ് ഫ്‌ളോറിഡയില്‍ വിജയിച്ചത്. തലഹാസി മേയറായിരുന്ന ആന്‍ഡ്രൂ ഗില്ലമിനെയാണ് റോണ്‍ പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‌സിന്റെ സഹോദരനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഗ്രെഗ് പെന്‍സ് വിജയിച്ചു കയറി. അയോവ, മൊണ്ടാന, നെവാഡ, യൂട്ടാ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു.
https://www.facebook.com/Malayalivartha

























