അമേരിക്കയിൽ ട്രംപിന്റെ 'കടക്ക് പുറത്ത്' വിവാദത്തിലേയ്ക്ക്; നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്റെ പ്രസ്സ് പാസ് സസ്‌പെന്‍ഡ് ചെയ്തു

അമേരിക്കയിലെ വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നാരോപിച്ച് വൈറ്റ് ഹൗസ്, മാധ്യമപ്രവര്‍ത്തകനെ പുറത്താക്കുകയും പ്രസ്സ് പാസ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകൾ. സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം അകോസ്റ്രയെയാണ് ട്രംപിന് ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് പുറത്താക്കിയത്.
മുൻപ് ഒരവസരത്തിൽ ഇതേ റിപ്പോര്‍ട്ടറുമായി ഉടക്കിയ ചരിത്രം ട്രംപിനുണ്ട്. മൈക്ക് കൈമാറാന്‍ നിരവധി തവണ ട്രംപ് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത ജിം അകോസ്റ്റ മര്യാദയില്ലാത്ത മോശം വ്യക്തിയാണെന്ന് പത്ര സമ്മേളനത്തിനിടെ ട്രംപ് അന്ന് പറഞ്ഞിരുന്നു.
യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. വാര്‍ത്താ സമ്മേളനത്തിനിടയിൽ അമേരിക്കയിലേയ്ക്ക് വരുന്ന കുടിയേറ്റക്കാരെ പറ്റിയുള്ള റിപ്പോര്‍ട്ടറുടെ ചോദ്യം ട്രംപ് ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും വിടാതെ കൂടിയ അകോസ്റ്റയുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങാന്‍ വൈറ്റ് ഹൗസ് ജീവനക്കാരി ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് ജീവനക്കാരിയുടെ ദേഹത്ത് അകോസ്റ്റ കൈ വച്ചു എന്ന് പറഞ്ഞു പുറത്താക്കുകയായിരുന്നു.
എന്നാല്‍ ട്രംപ് പറയുന്നത് കള്ളമാണെന്ന് അകോസ്റ്റ ട്വിറ്ററിലൂടെ പ്രതികരിച്ചു. പത്ര സമ്മേളനത്തില്‍ ഉണ്ടായിരുന്നവരെല്ലാം ഇതിന് സാക്ഷിയാണെന്നും അയാള്‍ പറഞ്ഞു. അതേസമയം ജിം അകോസ്റ്റയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























