ധീരരായ സൈനികര്‍ മഴ മൂലം അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല ! ; കാലാവസ്ഥ മോശമായതിനെത്തുടർന്ന് സെമിത്തേരി സന്ദര്‍ശന ചടങ്ങ് റദ്ദാക്കിയ ട്രംപ് നടപടിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശന പ്രവാഹം
കനത്ത മഴയെത്തുടർന്ന് അമേരിക്കൻ പട്ടാളത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെമിത്തേരി സന്ദര്‍ശന ചടങ്ങ് നിരസിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഭരണകൂടത്തിന് നേരെയും ട്രംപിനെതിരെയും കടുത്ത വിമർശങ്ങൾ പെരുകുകയാണ്.
ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നേതാവായിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊച്ചുമകനും, പാര്‍ലമെന്റ് അംഗവുമായ സര്‍ നിക്കോളാസ് സോമസ്, ട്രംപിനെ വിമര്‍ശിച്ചതിനു പിന്നാലെ ബ്രിട്ടീഷ് പ്രതിരോധമന്ത്രി തോബിയാസ് എല്‍വുഡും രംഗത്തെത്തിയിരിക്കുകയാണ്.
ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനു ചടങ്ങില്‍ പങ്കെടുക്കാത്തതിന് കാലാവസ്ഥയെ പഴിക്കുന്നത് തരംതാണ നടപടിയാണെന്നും, അമേരിക്കയെ പ്രതിനിധീകരിക്കാന്‍ ട്രംപ് യോഗ്യനല്ലെന്നും സോമസ് തുറന്നടിച്ചിരുന്നു.
അതേസമയം ധീരരായ സൈനികര്‍ മഴ മൂലം അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മന്ത്രി തോബിയാസ് എല്‍വുഡും ട്വീറ്റ് ചെയ്തു.
എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം പ്രസിഡന്റിന്റെ ഹെലികോപ്ടറിന് പറന്നുയരാന്‍ കഴിഞ്ഞില്ലെന്നും, രണ്ടു മണിക്കൂര്‍ വരുന്ന റോഡ് യാത്ര തിടുക്കത്തില്‍ ഒരുക്കാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്നും നിരവധി മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സെമിത്തേരിയിലെ അനുസ്മരണാ ചടങ്ങില്‍ പങ്കെടുത്തതായും വൈറ്റ്ഹൗസ് അറിയിച്ചു.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് ട്രമ്പ് പാരീസില്‍ എത്തിയത്.
സൈനികരെ ആദരിക്കുക എന്നത് ഒരു നേതാവിന്റെ കടമായാണെന്ന് മുന്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി നിക്കോളാസ് ബേണ്‍സ് നിരീക്ഷിച്ചു. കാലാവസ്ഥയുടെ പേരില്‍ ഒഴിവു പറയുന്നത് യോജിച്ച നടപടിയല്ലെന്ന് ഒബാമയുടെ ഭരണകാലത്തെ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ ബെന്‍ റോഡ്‌സ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha