മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിനിപ്പുറവും സൗദിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് രംഗത്ത്
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിനിപ്പുറവും സൗദിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് രംഗത്ത്.
ഖഷോഗ്ജി കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാനും സൗദി രാജാവ് സല്‍മാനും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ അറിവോടെയാണ് അരും കൊല നടന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന് സൗദി അമേരിക്കയിൽ വൻ തുക നിക്ഷേപിക്കാൻ സന്നദ്ധമായ രാജ്യമാണെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
ജമാല്‍ ഖഷോഗ്ജി കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തുവന്നിട്ടില്ലെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു. ‘ഞങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സി എല്ലാ വിവരങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സൗദി കിരീടാവകാശിക്ക് ഈ മോശം സംഭവത്തെക്കുറിച്ച് അറിവുണ്ടായിരിക്കാം, ചിലപ്പോള്‍ ഇല്ലായിരിക്കാം.’ പ്രസ്താവനയില്‍ ട്രംപു പറയുന്നു.
ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും നമുക്ക് അറിയില്ല. എന്നാല്‍ ഇതൊന്നും ഒരു തരത്തിലും സൗദിയുമായുള്ള ബന്ധത്തെ ബാധിക്കില്ല.’ ട്രംപ് വ്യക്തമാക്കി.
ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സൗദി ഭരണകൂടത്തിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാണ്. കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം ,സൗദി കോൺസുലേറ്റിൽ പോയി രേഖകൾ നേരിട്ട് വാങ്ങാൻ മുഹമ്മദ് ബിൻ സൽമാന്റെ സഹോദരൻ ഖഷോഗിയോട് പറഞ്ഞതായാണ് രേഖകൾ. അമേരിക്കയിലെ സൗദി അംബാസിഡർ കൂടിയാണ് രാജകുമാരന്റെ സഹോദരൻ ഖാലിദ് ബിൻ സൽമാൻ. താൻ ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവർഷം മുന്‍പാണെന്ന് അതല്ലെങ്കിൽ തെളിവുകൾ പുറത്തുവിടാൻ അമേരിക്കൻ സർക്കാർ തയ്യാറാകണമെന്നുമാണ് ട്വീറ്റ്.
അമേരിക്കയിലെ സൗദി എംബസി വക്താവും റിപ്പോർട്ട് നിഷേധിച്ചു. ഖഷോഗി കൊല്ലപ്പെട്ടശേഷം സൗദി എംബസിയിൽ നിന്ന് രാജകുമാരന്റെ അടുത്ത സഹായിയ്ക്ക് വിവരം കൈമാറിയ ഫോൺകോളും സിഐഎ പരിശോധിച്ചു എന്നാണ് റിപ്പോർട്ട്. മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സിഐഎ വൃത്തങ്ങളും തയ്യാറായിട്ടില്ല.
ഇസ്താംബുളിലെ സൗദി എംബസിയിൽ നിന്ന് അപ്രത്യക്ഷനായ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 11 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് പരമാവധി ശിക്ഷ നൽകാനാണ് തീരുമാനം
ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha