കണക്റ്റിംഗ് വിമാനത്തിനായി നടന്നു നീങ്ങിയ യുവാവിനെ വിമാനമിടിച്ചു തെറിപ്പിച്ചു; ശരീരഭാഗങ്ങള്‍ റണ്‍വേയില്‍ ചിതറി
റഷ്യൻ വിമാനത്താവളത്തിൽ വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറിപ്പിച്ചതായി റിപ്പോർട്ടുകൾ. മോസ്‌കോയിലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും വിമാനം പറന്നുയരുന്നതിനിടെ ആയിരുന്നു ദാരുണ അപകടം.
ഏഥന്‍സിലേക്ക് പറന്നുയര്‍ന്ന ബോയിങ് 737 വിമാനം ഇടിച്ച് 25 കാരനാണ് മരിച്ചത്. റഷ്യയിലെ ഷെറെമെത്യെവോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് എട്ടിനായിരുന്നു സംഭവം. യാത്രമധ്യേ മോസ്‌കോയില്‍ ഇറങ്ങിയ ഇയാള്‍ നേരത്തെ സ്‌പെയിനില്‍ നിന്നുള്ള വിമാനത്തില്‍ വെച്ച് ഒരു സഹയാത്രികനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുവാവിന്റെ ശരീരഭാഗങ്ങളും കോട്ട്, ഷൂലേസ് തുടങ്ങിയവയും മറ്റും ചിതറിയ നിലയില്‍ റണ്‍വേയില്‍നിന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അര്‍മേനിയയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്.
അപകടത്തിനിടയാക്കിയ വിമാനം ഏതന്‍സില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിമാനത്തില്‍ അപകട സമയത്ത് ഉണ്ടായ പാടുകള്‍ കണ്ടെത്തി. അപകടം നടന്ന റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാനക്കമ്പനിയുടെ വിവിധ സര്‍വീസുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ വിമാനത്താവള അധികൃതര്‍ തയ്യാറായിട്ടില്ല. കണക്ടിംഗ് വിമാനത്തിനായി പോലീസ് ഇയാളെയും മറ്റുള്ളവരെയും റണ്‍വേയ്ക്ക് അടുത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും ബോര്‍ഡിംഗ് ബസില്‍ കയറേണ്ടതിന് പകരം ഇയാള്‍ നടന്ന് നീങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha