ക്യാന്‍സറാണെന്ന് കളവ് പറഞ്ഞ് ഇന്ത്യന്‍ വംശജ തട്ടിയെടുത്തത് കോടികൾ; ഭർത്താവിനെയും സുഹൃത്തുക്കളെയും വിഡ്ഢികളാക്കിയത് ഗൂഗിളില്‍ നിന്നെടുത്ത സ്കാൻ റിപ്പോർട്ടുകൾ നിരത്തി; ഒടുവിൽ കള്ളി വെളിച്ചത്തായതോടെ യുവതിയ്ക്ക് ബ്രിട്ടനിൽ കിട്ടിയത് എട്ടിന്റെ പണി
ബ്രിട്ടനിൽ ക്യാന്‍സര്‍ ബാധിച്ചെന്ന് കളവ് പറഞ്ഞ് കോടികള്‍ സംഭാവനയായി തട്ടിയെടുത്ത ഇന്ത്യന്‍ വംശജയ്ക്ക് കോടതി നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തനിക്ക് ക്യാൻസർ ആണെന്ന് കള്ളം പറഞ്ഞ് രണ്ടര ലക്ഷം പൗണ്ട് (ഏകദേശം 2 കോടി 26 ലക്ഷം രൂപ) സംഭാവനയായി ജാസ്മിന്‍ മിസ്ട്രി എന്ന യുവതി തട്ടിയെടുക്കുകയായിരുന്നു.
2013ലാണ് യുവതി തനിക്ക് മസ്തിഷ്‌കാര്‍ബുദം ഉണ്ടെന്ന് ഭര്‍ത്താവായ വിജയ് കതേച്ചിയയോട് പറയുന്നത്. ഇതിനു ശേഷം ഭർത്താവ് വിശ്വസിക്കാനായി ഡോക്ടര്‍ അയച്ചതെന്ന് പറഞ്ഞ ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ജാസ്മിൻ കാണിക്കുകയും ചെയ്തു. എന്നാൽ ഈ സന്ദേശങ്ങള്‍ ജാസ്മിൻ തന്നെ അയച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
മസ്തിഷ്‌കാര്‍ബുദം ആണെന്ന് കള്ളം പറഞ്ഞ ജാസ്മിൻ തനിക്ക് ഇനി ആറ് മാസക്കാലം മാത്രമാണ് ഡോക്ടര്‍ വിധിച്ചതെന്ന് 2014 ഡിസംബറില്‍ ഭര്‍ത്താവിനോട് പറയുകയുണ്ടായി. ഇതിൽ നിന്നും രക്ഷപ്പെടാന്‍ ഒരേയൊരു മാര്‍ഗം മാത്രമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് പറഞ്ഞ് ജാസ്മിന്‍ ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം കാണിച്ച് കൊടുത്തു. 5 ലക്ഷം പൗണ്ട് ചെലവ് വരുന്ന ശസ്ത്രക്രിയയിലൂടെ അമേരിക്കയിലുളള ഒരു ആശുപത്രിയില്‍ വച്ച് ജീവന്‍ രക്ഷിക്കാനാകുമെന്നാണ് ജാസ്മിന്‍ ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചത്.
ഇത് വിശ്വസിച്ച വിജയ് തന്റെ കുടുംബത്തിന്റേയും ജനങ്ങളുടേയും സഹായത്തോടെ പണം സ്വരൂപിക്കാന്‍ ആരംഭിച്ചു. 2015-17 ഇടയില്‍ 5 ലക്ഷം പൗണ്ട് നേടിയെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. തുടര്‍ന്ന് രണ്ടര ലക്ഷം പൗണ്ട് സമാഹരിച്ചതിന് ശേഷമാണ് വിജയിക്ക് ജാസ്മിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്.
ജാസ്മിന്‍ നല്‍കിയ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ റിപ്പോട്ട് കണ്ട വിജയിയുടെ സുഹൃത്താണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. ഡോക്ടര്‍ നല്‍കിയ സ്‌കാനിങ് റിസള്‍ട്ടാണ് ഇതെന്നാണ് ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ വിജയ് തന്റെ സുഹൃത്തായ ഒരു ഡോക്ടറെ സമീപിച്ച് ഈ സ്‌കാന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ചിത്രം ഗൂഗിളില്‍ നിന്നെടുത്തതാണെന്ന് വ്യക്തമാവുകയായിരുന്നു.
ഇതിനു പിന്നാലെ ജാസ്മിന്‍ ഉപയോഗിച്ച രണ്ടാമത്തെ സിം വിജയ് കണ്ടെടുത്തു. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ ജാസ്മിന്‍ തനിക്ക് അര്‍ബുദം ഇല്ലെന്ന് കുറ്റസമ്മതം നടത്തി. 2017 നവംബറില്‍ പൊലീസ് ജാസ്മിനെ അറസ്റ്റ് ചെയ്തു. 2,53,122 പൗണ്ടായിരുന്നു വിജയ് സമാഹരിച്ച് ജാസ്മിന് നല്‍കിയിരുന്നത്. 36കാരിയായ ജാസ്മിന്റെ കൈയ്യില്‍ നിന്നും ഈ പണം പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സ്‌നാറസ്ബ്രൂക്ക് ക്രൗണ്‍ കോടതി ജാസ്മിന് നാല് വര്‍ഷം തടവ് വിധിച്ചത്.
https://www.facebook.com/Malayalivartha