ഫണ്ടുകൾ അനധികൃതമായി ദുരുപയോഗം ചെയ്യുന്നു; തുടർച്ചയായ വിവാദങ്ങൾക്ക് പിന്നാലെ ട്രംപിന്റെ ചാരിറ്റി സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനമായി
തുടരെ തുടരെയുള്ള വിവാദങ്ങളിൽ പെട്ടതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ചാരിറ്റി സ്ഥാപനമായ ട്രംപ് ഫൗണ്ടേഷന്‍ അടച്ചുപൂട്ടാനല്ല തീരുമാനം അധികൃതർ അംഗീകരിച്ചു. ഫൗണ്ടേഷനിലെ ഫണ്ടുകള്‍ അനധികൃതമായി ദുരുപയോഗിച്ചുവെന്നും, സ്വകാര്യ - രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ബാര്‍ബറ അണ്ടര്‍വുഡാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം പുറത്തു വിട്ടത്. ഫൗണ്ടേഷനില്‍ അവശേഷിക്കുന്ന തുകയുടെ വിതരണത്തിന് അണ്ടര്‍വുഡ് മേല്‍നോട്ടം വഹിക്കും.
അതേസമയം വിഷയം അറ്റോര്‍ണി ജനറല്‍ രാഷട്രീയവത്കരിക്കുവാന്‍ ശ്രമിക്കുന്നതായി ഫൗണ്ടേഷന്റെ അറ്റോര്‍ണി കുറ്റപ്പെടുത്തി. ട്രംപിന്റെ മക്കളായ ഡോണള്‍ഡ് ജൂണിയര്‍, ഇവാന്‍ക, എറിക് എന്നിവര്‍ക്കെതിരേയുള്ള കേസ് തുടരുമെന്ന് അണ്ടര്‍വുഡ് അറിയിച്ചു. ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തില്‍ സഹകരിച്ചുതുള്‍പ്പെടെ നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെട്ടിരുന്നതായി അണ്ടര്‍വുഡ് ആരോപിച്ചു. ട്രംപിന്റെ ബിസിനസ് - രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ചെക്ക്ബുക്കായാണ് ഫൗണ്ടേഷന്‍ നീങ്ങിയിരുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
ജുഡീഷ്യല്‍ മേല്‍നോട്ടത്തിലാവും ഫൗണ്ടഷന്‍ പിരിച്ചുവിടുകയെന്നും, തന്റെ ഓഫീസ് അംഗീകരിക്കുന്ന, പരക്കെ അംഗീകാരം നേടിയിട്ടുള്ള സംഘടനകള്‍ക്കു മാത്രമാകും ബാക്കിയുള്ള തുക വിതരണം ചെയ്യുകയെന്നും അണ്ടര്‍വുഡ് പറഞ്ഞു.
2016 ല്‍ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ ഫൗണ്ടേഷന്‍ പിരിച്ചുവിട്ട് ബാക്കിയുള്ള തുക മൂല്യമുള്ള ചാരിറ്റി കാര്യങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരുന്നതാണെന്ന് ഫൗണ്ടേഷന്റെ അറ്റോര്‍ണി അലന്‍ ഫുറ്റേഫാസ് പറഞ്ഞു. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലാണ് ഫൗണ്ടേഷന്‍ പിരിച്ചുവിടുന്നത് രണ്ടു വര്‍ഷം വൈകിപ്പിച്ചത്. ഇതുമൂലം 1.7 മില്യണ്‍ ഡോളര്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാമായിരുന്നത് വൈകി. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്ത് ഫൗണ്ടേഷന്‍ 19 മില്യണ്‍ ഡോളര്‍ വിതരണം ചെയ്തുവെന്നും, ഇതില്‍ 8.25 മില്യണ്‍ ഡോളര്‍ ട്രമ്പിന്റെ പേഴ്‌സണല്‍ സമ്പാദ്യത്തില്‍ നിന്നുള്ളതാണെന്നും അറ്റോര്‍ണി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha