ആഴ്‌ച്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയോടും വാരിയെല്ലും തകർത്തു, മൂക്ക് കടിച്ചെടുത്തു; കൊടും ക്രൂരതയ്ക്ക് കൂട്ടു നിന്ന അമ്മയ്ക്കും കൊലയാളിയായ അച്ഛനും കോടതിയുടെ തടവ് ശിക്ഷ; 17 കാരൻ നരാധമന് കിട്ടിയ ശിക്ഷ കുറഞ്ഞു പോയെന്ന് പൊതുജനം
ഇംഗ്ലണ്ടിൽ സൗതാംപ്ടണിൽ ആഴ്‌ച്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ 17 കാരൻ പിതാവിനെ ജീവപര്യന്തം തടവിന് വിധിച്ചു. ഡൗള്‍ടണ്‍ ഫിലിപ്‌സ് എന്നയാള്‍ക്ക് വിന്‍സ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എന്നാൽ അയാൾ ചെയ്ത ക്രൂരതയ്ക്ക് ശിക്ഷ കുറഞ്ഞുപോയെന്നാണ് പൊതുജനാഭിപ്രായം.
അതേസമയം കുഞ്ഞിന്റെ സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ടെന്നും കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാതിരുന്നതും കാട്ടി കുഞ്ഞിന്റെ മാതാവ് അലന്നാ സ്‌കിന്നിനും കോടതി 30 മാസത്തേയ്ക്ക് ശിക്ഷ വിധിച്ചു. സംഭവ ദിവസം കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകര്‍ന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെടുത്തത്. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലുമായിരുന്നു.
ഫെബ്രുവരി 11 പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഇരുവരും തയാറായിരുന്നില്ല. അയല്‍വാസിയുടെ വീട്ടിലെ പാര്‍ട്ടിക്കിടയില്‍ ഫിലിപ്‌സ് വോഡ്കയും ബിയറും കൂടാതെ എക്‌സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു.
പാര്‍ട്ടിക്കുശേഷം ഫ്‌ളാറ്റിലെത്തിയ ഫിലിപ്‌സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തല്‍. കുഞ്ഞിനെ മര്‍ദിച്ച ഫിലിപ്‌സ് 3.41 ഓടെ ഫ്‌ളാറ്റില്‍നിന്ന് പുറത്തുപോയി. ഇയാള്‍ കടയില്‍ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി.
അതേസമയം സ്‌കിന്നര്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഫിലിപ്പ്‌സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയിലെത്തിയ ഫിലിപ്പ്‌സ് താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയില്‍നിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നല്‍കി.
സംഭവദിവസം അവരുടെ വീട്ടില്‍നിന്ന് വലിയ കരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha