അമേരിക്കൻ പൗരന്മാരെ ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘം ഇന്ത്യയിൽ സജ്ജീവം; പ്രതിദിനം അമ്പതിനായിരത്തോളം ഡോളര്‍ സമ്പാദിച്ചിരുന്നതായി പോലീസ്; നോയിഡയിലെ വ്യാജ കോള്‍ സെന്ററിൽ നടത്തിയ റെയ്‌ഡിൽ 126 പേരെ അറസ്റ്റു ചെയ്തു
അമേരിക്കൻ പൗരന്മാരെ തിരഞ്ഞു പിടിച്ച് ഭീഷണിപ്പെടുത്തി പണം കവരുന്ന വ്യാജ കോള്‍ സെന്റര്‍ പോലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെ 126 പേരെ വെള്ളിയാഴ്ച അറസ്റ്റു ചെയ്തു. പ്രതിദിനം അമ്പതിനായിരത്തോളം ഡോളര്‍ ഇവർ സമ്പാദിച്ചിരുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.
സോഷ്യല്‍ സെക്യൂരിറ്റി നമ്പറില്‍ പ്രശ്‌നമുണ്ട്, അല്ലെങ്കില്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടുപിടിച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് കോള്‍ സെന്ററിലുള്ളവര്‍ അമേരിക്കന്‍ പൗരന്മാരെ ബന്ധപ്പെട്ടിരുന്നതെന്ന് നോയിഡയിലെ പോലീസ് ഉദ്യോഗസ്ഥനായ അജയ് പാല്‍ ശര്‍മ പറഞ്ഞു.
'നിങ്ങള്‍ക്കെതിരേയുള്ള വാറന്റ് എന്റെ മേശപ്പുറത്തുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നു മാത്രമല്ല ജയില്‍ശിക്ഷ നേരിടേണ്ടി വരികയും ചെയ്യും' - കോള്‍ സെന്ററില്‍ നിന്ന് അമേരിക്കയിലേക്ക് പോയ ഒരു കോള്‍ ഇപ്രകാരമായിരുന്നു. അമേരിക്കയില്‍ ഇന്‍ലാന്‍ഡ് റവന്യൂ സര്‍വീസുമായി (ഐ.ആര്‍.എസ്) കോടതിയില്‍ നിയമയുദ്ധം നടത്തിയാല്‍ 75,000 ഡോളര്‍ വരെ പിഴയടക്കേണ്ടി വന്നേക്കുമെന്നും, കോടതിക്കു പുറത്ത് കാര്യങ്ങല്‍ പറഞ്ഞു തീര്‍ക്കുന്നതിനുള്ള അവസരമുണ്ടെന്നും ഈ കോളില്‍ തുടര്‍ന്നു പറയുന്നു.
പലരും ഇത്തരം കോളുകളോട് പ്രതികരിച്ച് കെണിയില്‍ വീഴുകയായിരുന്നുവെന്ന് ശര്‍മ പറഞ്ഞു. കോള്‍ സെന്റര്‍ ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. മുന്നൂറോളം കമ്പ്യൂട്ടറുകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ അധികൃതര്‍, യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.
വിദ്യാസമ്പന്നരും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ ജീവനക്കാരെ കുറഞ്ഞ ചെലവില്‍ ധാരാളമായി കിട്ടുന്ന സാഹചചര്യമാണ് ഇന്ത്യയില്‍ കോള്‍ സെന്ററുകള്‍ തുടങ്ങാന്‍ രണ്ടായിരമാണ്ടിന്റെ തുടക്കം മുതല്‍ വിദേശ കമ്പനികള്‍ മത്സരിച്ചത്. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഇത്തരം കോള്‍ സെന്ററുകള്‍ വ്യാപകമായതോടെ ആഗോള തലത്തില്‍ തന്നെ കോള്‍ സെന്ററുകളുടെ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. ഇതിനിടെയാണ് കോള്‍ സെന്ററുകളിലൂടെ തട്ടിപ്പുമായി ചിലര്‍ രംഗത്തു വന്നത്.
https://www.facebook.com/Malayalivartha