അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷനില്‍ നിന്ന് ജപ്പാന്‍ പിന്‍മാറി; നിര്‍ത്തിവെച്ച തിമിംഗല വേട്ട അടുത്ത വർഷം മുതൽ പുനരാരംഭിക്കുമെന്ന് ജപ്പാന്റെ പ്രഖ്യാപനം; വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ കനക്കുന്നു

അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിമിംഗല വേട്ട വീണ്ടും ആരംഭിക്കാനൊരുങ്ങി ജപ്പാൻ. 2019 ജൂലായ് മാസത്തോടെ തിമിംഗല വേട്ട പുനരാരംഭിക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷനില്‍നിന്ന് ജപ്പാന്‍ പിന്‍മാറിയിരിക്കുകയാണ്.
ലോക വ്യാപകമായി കടുത്ത എതിര്‍പ്പുകള്‍ നേടിട്ടതിനെ തുടര്‍ന്നാണ് ജപ്പാന്‍ മുന്‍പ് തിമിംഗല വേട്ട നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ പുനരാരംഭിക്കാനുള്ള തീരുമാനത്തിനെതിരെ ഇപ്പോള്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരികയാണ്.
1881 ലാണ് അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷന്‍ തിമിംഗലങ്ങളെ വേട്ടയാടി കൊല്ലുന്നത് നിയമപരമായി നിര്‍ത്തിയത്. വ്യാപകമായ തിമിംഗല വേട്ട മൂലം ചില പ്രത്യേക ഇനങ്ങള്‍ക്ക് വംശനാശം വരെ വന്ന സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു തീരുമാനം. എന്നാല്‍ തിമിംഗല ഇറച്ചി കഴിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ബാഗമാണെന്നാണ് ജപ്പാന്‍ അധികൃതര്‍ പറഞ്ഞത്.
അതേ സമയം, ജപ്പാന്റെ അധികാരപരിധിയില്‍ വരുന്ന സമുദ്രഭാഗത്തു മാത്രമാണ് തിമിംഗല വേട്ട നടത്തുകയെന്നും അന്റാര്‍ട്ടിക് മേഖലയില്‍ വേട്ട നടത്തില്ലെന്നും ജപ്പാന്റെ ഔദ്യോഗിക വക്താവ് യോഷിഹൈദ് സുഗ വ്യക്തമാക്കി. പാരമ്പര്യമായി തുടരുന്ന തിമിംഗല വേട്ട അനുവദിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് ജപ്പാന്‍ കമ്മീഷനില്‍നിന്ന് പിന്‍മാറിയത്. തുടര്‍ന്നാണ് തിമിംഗല വേട്ട പുനരാരംഭിക്കുമെന്ന് ജപ്പാന്‍ പ്രഖ്യാപിച്ചത്.
എന്നാൽ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ തിമിംഗല വേട്ട നടത്തുന്നതെന്നാണ് ജപ്പാന്റെ നിലപാട്. ജപ്പാന്‍ വന്‍തോതില്‍ തിമിംഗലങ്ങളെ കൊന്നൊടുക്കുകയും ഇവയുടെ മാംസം മാര്‍ക്കറ്റിലെത്തിക്കുകയും ചെയ്യുന്നത് ലോക വ്യാപകമായി എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷനും രംഗത്തെത്തിയത്. ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെല്ലാം തിമിംഗല വേട്ടയ്‌ക്കെതിരായി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.
തിമിംഗല വേട്ട നിരോധിക്കുന്നതിനായി ലോക രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച തിമിംഗല വേട്ട കമ്മീഷന്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഭാഗമായി തിമിംഗലങ്ങളെ വേട്ടയാടാനായി അനുമതി നല്‍കാറുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്താണ് ജപ്പാന്‍ വന്‍ തോതില്‍ തിമിംഗല വേട്ട നടത്തിയിരുന്നത്. ഇപ്പോള്‍ കമ്മീഷനില്‍നിന്ന് പിന്‍മാറുന്നതോടെ ഈ വ്യവസ്ഥ ലംഘിച്ച് വന്‍തോതില്‍ തിമിംഗലങ്ങളെ വേട്ടയാടാനാണ് ജപ്പാന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha



























