ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 10,000 കോടി ചിലവിൽ മൂന്ന് പേരെ ബഹിരാകാശത്തെത്തിയ്ക്കും; ചരിത്ര നേട്ടം കൈവരിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ
ഇന്ത്യയുടെ സ്വപ്‍ന സാക്ഷാത്കാരമായ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് 10,000 കോടി രൂപ അനുവദിച്ച് കേന്ദ്രം പച്ചക്കൊടി കാണിക്കുകയായിരുന്നു.
ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് 10,000 കോടി രൂപ ചെലവഴിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകിയത്. ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്‍റെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ഗഗന്‍യാന്‍ ദൗത്യം വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനുമുമ്പ് ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ചിട്ടുള്ളത്. പദ്ധതിയിലൂടെ മൂന്ന് ശാസ്ത്രജ്ഞന്മാരെ ഇന്ത്യ ബഹിരാകാശത്തെത്തിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
ഏതാണ്ട് ഏഴ് ദിവസത്തോളം ബഹിരാകാശത്ത് ചെലവഴിക്കാൻ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ സ്വാതന്ത്ര്യ ദിന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്. 2022ന് മുമ്പ് പദ്ധതി യാഥാർത്ഥ്യവത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞന്മാർ.
മുൻപ് ഇന്ത്യൻ വ്യോമസേന പൈലറ്റായിരുന്ന രാകേഷ് ശർമയെ സോവിയറ്റ് യൂണിയന്റെ പങ്കാളിത്തത്തോടെയാണ് ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ചത്. എന്നാൽ ഗഗൻയാൻ പദ്ധതി പ്രകാരം ഐഎസ്ആർഒ തനിച്ചാണ് ഇന്ത്യക്കാരെ ബഹിരാകാശത്തേക്കു വിടുന്നത്. ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3 ഉപയോഗിച്ചായിരിക്കും വിക്ഷേപണം.
അതേസമയം ജി എസ് എല്‍ വി മാര്‍ക് 3 റോക്കറ്റുകളുടെ സഹായത്തോടെ രണ്ട് ആളില്ലാത്ത ബഹിരാകാശ യാത്രകള്‍ക്കു ശേഷമായിരിക്കും മനുഷ്യരെയും വഹിച്ചു കൊണ്ടുള്ള യാത്ര. മൂന്നു പേരുടെ മൊഡ്യൂൾ ഭൂമിയിൽ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ‘ലോ ഏർത്ത് ഓർബിറ്റി’ൽ ആണ് എത്തിക്കുന്നത്. പേടകം വിക്ഷേപിച്ച് 16 മിനിറ്റിനകം മൊഡ്യൂൾ ഇവിടെ എത്തിച്ചേരും. ബഹിരാകാശത്തുനിന്ന് തിരിച്ചിറങ്ങാന്‍ 36 മിനിറ്റ് വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. 40 മാസത്തിനുള്ളില്‍ ആളില്ലാത്ത ആദ്യ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.
ഏഴു ദിവസംവരെ അവിടെ തങ്ങിയശേഷം പേടകം വിജയകരമായി കടലില്‍ ഇറക്കാനാണു മിഷന്‍ ഗംഗന്‍യാനിലൂടെ ഉദ്ദേശിക്കുന്നത്. ദൗത്യത്തിനു വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ വ്യോമസേനയും ഐ എസ് ആര്‍ഒയും ചേര്‍ന്നു തെരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.എസ്.ആർ.ഒയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക് 3ലാണ് മൂന്ന് ഇന്ത്യാക്കാരെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സ്‌പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. മനുഷ്യനെ അയയ്‌ക്കുന്നതിന്റെ ഭാഗമായി ഒന്നര വർഷത്തിനകം മൂന്ന് പരീക്ഷണ വിക്ഷേപണങ്ങളും നടത്തും.
ഇന്ത്യൻ സാങ്കേതിക വിദ്യ മാത്രം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് ആവശ്യമെങ്കിൽ റഷ്യയുടെ സഹായം തേടും. ഗംഗായാനിലൂടെ ബഹിരാകാശത്ത് എത്തുന്ന യാത്രികനെ 'വ്യോമനോട്സ്' എന്നാണ് അറിയപ്പെടുക. 2018ലാണ് മനുഷ്യയെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്നതിനെ പറ്റി ഐ.എസ്.ആർ.ഒ ആലോചിക്കുന്നത്. എന്നാൽ തുടരെയുണ്ടായ പരീക്ഷണ പരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയെ അവതാളത്തിലാക്കി. എന്നാൽ പിന്നീട് പദ്ധതിക്ക് ചിറക് മുളയ്‌ക്കുകയായിരുന്നു. ഇതിനിടയിൽ 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചതിന് ശേഷം തിരിച്ചിറക്കുന്നതിലും ഐ.എസ്.ആർ.ഒ വിജയിച്ചു. നിലവിൽ ഉപഗ്രഹ വിക്ഷേപണത്തിൽ മറ്റ് രാജ്യങ്ങളെ കവച്ച് വയ്‌ക്കുന്ന രീതിയിലുള്ള സാങ്കേതിക വിദ്യയും റോക്കറ്റുകളും ഇന്ത്യയ്‌ക്ക് സ്വന്തമാണ്.
https://www.facebook.com/Malayalivartha