ഒരു തുള്ളി വെള്ളം പോലും നൽകാതെ പൊരിവെയിലത്ത് 5 വയസ്സുകാരിയെ ചങ്ങലയ്ക്കിട്ട് കൊന്നു ; ഐഎസ് അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ജർമൻ അഭിഭാഷകർ
ഐ എസിലെ അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ജർമൻ അഭിഭാഷകർ.അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയെ പൊരിവെയിലത്തിട്ടു കൊന്ന കേസിലെ ,ഐ എസിലെ അംഗമായ സ്ത്രീക്കെതിരെയാണ് കുറ്റങ്ങൾ ചുമത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടത്.
യുദ്ധക്കുറ്റങ്ങൾ, കൊലപാതകം, ആയുധം കൈവശം വച്ച കുറ്റങ്ങൾ തുടങ്ങിയവയാണു യുവതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റാരോപണങ്ങൾ.
2015ൽ ഐസിനു വേണ്ടി പ്രവർത്തിക്കുന്നതിനിടെ 27കാരിയായിരുന്ന ഡബ്ല്യു. ജെന്നിഫർ എന്ന യുവതിയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ അടിമയായി വാങ്ങി. ഇറാഖിലെ മൊസൂളിലായിരുന്നു ഈ സമയത്ത് യുവതിയും ഭർത്താവും താമസിച്ചിരുന്നത്.
ഭീകര സംഘടനയിൽ ചേർന്നശേഷം ഐഎസ് നിയന്ത്രണത്തിലായ ഫലൂജ, മൊസൂൾ നഗരങ്ങളിൽ പട്രോളിങ് നടത്തുന്ന സംഘത്തിലായിരുന്നു ജെന്നിഫറിനെ നിയോഗിച്ചത്. സ്ത്രീകൾക്കായി ഐഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരിശോധിക്കുകയായിരുന്നു ഇവരുടെ ചുമതല. എകെ 47 തോക്ക്, പിസ്റ്റൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ ഈ സമയത്തു യുവതി ഉപയോഗിച്ചിരുന്നു.
ഇതിനിടെയാണ് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ജെന്നിഫറും ഭർത്താവും ചേർന്ന് അടിമയാക്കുന്നത്. അസുഖം വന്നു വീണ പെണ്‍കുട്ടിയെ ഭർത്താവ് ചങ്ങലയ്ക്കിട്ട് പൊരിവെയിലത്തു നിർത്തുകയായിരുന്നു. ദാഹിച്ചപ്പോൾ വെള്ളം നൽകാനും ദമ്പതികൾ തയാറായിരുന്നില്ല . പെൺകുട്ടി പിന്നീട് അവിടെക്കിടന്നു മരിച്ചു. ഈ സംഭവങ്ങളെല്ലാം കണ്ടിട്ടും ഭർത്താവിൽനിന്നു പെൺകുട്ടിയെ രക്ഷിക്കാൻ ജെന്നിഫർ തയാറായില്ലെന്നും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.
2014 ഓഗസ്റ്റിലാണു ഭീകരസംഘടനയിൽ ചേരുന്നതിനു ജെന്നിഫർ ജർമനി വിട്ടത്. തുര്‍ക്കിയില്‍നിന്നു സിറിയയിലേക്കും അവിടെനിന്ന് ഇറാഖിലേക്കും കടന്നാണു യുവതി ഭീകരസംഘടനയിൽ ചേർന്നത്.
https://www.facebook.com/Malayalivartha