ഇന്ത്യയുമായി പ്രതിരോധ സഹകരണം; ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു
ഇന്ത്യയുമായി പ്രതിരോധ സഹകരണം വളര്‍ത്തുന്നതിനുള്ള ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. പസഫിക് മേഖലയില്‍ അദീശത്വം നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും , മേഖലയില്‍ അമേരിക്കയുടെ നേതൃത്വം നിലനിറുത്തുന്നതും ലക്ഷ്യം വച്ചാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.
യു.എസ് സെനറ്റും, കോണ്‍ഗ്രസും ഡിസംബര്‍ ആദ്യം അംഗീകരിച്ച ബില്ലില്‍ ഡിസംബര്‍ 31 നാണ് ട്രമ്പ് ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര - സാമ്പത്തിക - സുരക്ഷാ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് ഉതകുന്ന ഏഷ്യ റീ അഷ്വറന്‍സ് ഇനിഷ്യേറ്റീവ് ആക്ട് (എ.ആര്‍.എ.ഐ) നടപ്പാക്കുന്നതിന് ബജറ്റില്‍ 1.5 ബില്യണ്‍ ഡോളര്‍ മാറ്റിവച്ചിട്ടുണ്ട്.
ദക്ഷിണ ചൈനാ കടലില്‍ അനധികൃത നിര്‍മാണം നടത്തിയും, സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചും ചൈന സ്വാധീനം വളര്‍ത്താന്‍ ശ്രമിച്ചു വരികയാണെന്ന് ബില്ലില്‍ പറയുന്നു. ദക്ഷിണ കിഴക്ക് ഏഷ്യയില്‍ ഐ.എസ് ഭീകരര്‍ക്കും, മറ്റ് അന്താരാഷ്ട്ര ഭീകര സംഘടനകള്‍ക്കുമുള്ള സാന്നിധ്യം അമേരിക്കയ്ക്ക് ഭീഷണിയാണ്. ഇന്‍ഡോ - പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം അനിവാര്യമാണെന്ന് അമേരിക്ക മനസിലാക്കുന്നുവെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യശക്തികളുമായി മാത്രം പുലര്‍ത്തുന്ന പ്രതിരോധ വ്യാപാര - സാങ്കേതിക സഹകരണ തലത്തിലേക്ക് ഇന്ത്യയെയും ഉയര്‍ത്തുകയാണെന്നും, ഉഭയകക്ഷി സുരക്ഷാ കരാറുകളും, വ്യവസ്ഥകളും പാലിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha