മയക്കുമരുന്ന് കേസിൽ വധശിക്ഷ; ചൈനയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന കാനേഡിയൻ പൗരന്മാർക്ക് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം
ചൈനയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുന്നു കാനേഡിയൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കനേഡിയന്‍ യുവാവിനെ വധശിക്ഷക്ക് വിധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. അതേസമയം ചൈനയിലുള്ള പൗരന്മാരും അതിജാഗ്രത പുലര്‍ത്തണമെന്നും നിർദ്ദേശമുണ്ട്.
ദീർഘനാൾ നീണ്ട വിചാരണക്കുശേഷമാണ് 36കാരനായ റോബർട്ട് ലോയ്ഡ് ഷെലൻബെർഗിനെ വധശിക്ഷക്കു വിധിച്ചത്. നിരപരാധിയാണെന്ന് ലോയ്ഡ് കോടതിയിൽ ആവർത്തിച്ചിട്ടും രക്ഷയുണ്ടായില്ല. കനേഡിയൻ എംബസി ഉദ്യോഗസ്ഥരും വിചാരണ നടക്കുമ്പോൾ കോടതിയിലുണ്ടായിരുന്നു. വിധിക്കെതിരെ 10 ദിവസത്തിനകം റോബർട്ടിന് ലിയോണിങ് ഹൈകോടതിയിൽ അപ്പീൽ നൽകാം. റോബർട്ടിന്റെ കേസ് ശ്രദ്ധാപൂർവം കൈകാര്യംചെയ്യുമെന്നും അദ്ദേഹത്തിന് സഹായം നൽകുമെന്നും കനേഡിയൻ സർക്കാർ അറിയിച്ചു.
2014 ലാണ് മയക്കുമരുന്ന് കടത്തിയതിന് റോബർട്ടിനെ അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തിനുശേഷം 15 വർഷം തടവു വിധിച്ചു. ശിക്ഷ കുറഞ്ഞുപോയെന്ന പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും വിചാരണ ചെയ്യുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു. പുനർവിചാരണ ചൈനയിൽ അപൂർവമാണ്. അതേസമയം സമാനരീതിയിൽ ജാപ്പനീസ്, ഫിലിപ്പിനോ പൗരന്മാരുൾപ്പെടെ നിരവധി വിദേശികൾക്ക് മുമ്പും ചൈനയിൽ മയക്കുമരുന്ന് കേസിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha