കെനിയൻ തലസ്ഥാനം നെയ്‌റോബിയെ വിറപ്പിച്ച് ചാവേർ സ്ഫോടനം; ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകര സംഘടനയായ അല്‍ ഷബാബെന്ന് സ്ഥിരീകരണം
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ ഡുസിറ്റ് ഡി 2 ലക്ഷ്വറി ഹോട്ടല്‍ സമുച്ചയത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ ബോംബ് സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഭീകരര്‍ ഹോട്ടല്‍ ലോബിയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു.
ഭീകരരില്‍ ഒരാള്‍ ചാവേറായി സ്വയം പൊട്ടത്തെറിച്ചുവെന്ന് കെനിയന്‍ പോലീസ് മേധാവി ജോസഫ് ബോണറ്റ് പറഞ്ഞു. സൊമാലിയ ആസ്ഥാനമായുള്ള ഇസ്ലാമിക ഭീകര സംഘടനയായ അല്‍ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. നിരവധി വെടിയൊച്ചകള്‍ കേട്ടുവെന്നും, ഹോട്ടല്‍ സമുച്ചയത്തില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് ഓടുന്നത് കണ്ടുവെന്നും സമീപത്തുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുന്ന വനിത അന്തരാഷ്ട്ര മാധ്യമ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തലസ്ഥാന നഗരിയുടെ ബിസിനസ് ജില്ലയുടെ തൊട്ടടുത്തുള്ള വെസ്റ്റ്‌ലാന്‍ഡ്‌സ് സബര്‍ബിലാണ് ഹോട്ടല്‍ സമുച്ചയം സ്ഥിതി ചെയ്യുന്നത്. സൊമാലിയന്‍ സര്‍ക്കാരിനെതിരേ പോരാട്ടം നടത്തുന്ന ഇസ്ലാമിക് ഭീകര ഗ്രൂപ്പാണ് അല്‍ ഷബാബ്. ഭീകര സംഘടനയ്‌ക്കെതിരേ പോരാടുന്ന സൊമാലിയന്‍ സര്‍ക്കാര്‍ സേനയെ തുണയക്കുന്ന റീജിയണല്‍ പീസ്‌കീപ്പിംഗ് ഓപ്പറേഷണല്‍ സേനയില്‍ കെനിയയും അംഗമാണ്. സോമാലിയന്‍ അതിര്‍ത്തിയിലും, നെയ്‌റോബിയിലും അടുത്തകാലത്ത് പലവട്ടം ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha