ബ്രെക്‌സിറ്റ് കരാര്‍ വന്‍ഭൂരിപക്ഷത്തില്‍ നിരാകരിക്കപ്പെട്ടതിനു പിന്നാലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രെക്‌സിറ്റ് കരാര്‍ വന്‍ഭൂരിപക്ഷത്തില്‍ നിരാകരിക്കപ്പെട്ടതിനു പിന്നാലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. 306ന് എതിരേ 325 വോട്ടുകള്‍ക്കാണ് മേ പാര്‍ലമെന്റില്‍ വിശ്വാസം നേടിയത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ 26 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. അതേസമയം, യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന കോര്‍ബിന്റെ അഭിപ്രായത്തെ അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിയിലെ 71 എംപിമാര്‍ എതിര്‍ത്തു. രണ്ടാമതു ഹിതപരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
തെരേസാ മേയില്‍നിന്ന് എളുപ്പത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ കോര്‍ബിനു സാധിക്കില്ലെന്നു ചുരുക്കം. എന്നാല്‍ ബ്രിട്ടീഷ് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ട മേയ്ക്ക് ഇനി ബ്രെക്‌സിറ്റ് എപ്രകാരം നടപ്പാക്കാനാവുമെന്നു വ്യക്തമല്ല. ഹൗസ് ഓഫ് കോമണ്‍സില്‍ എട്ടുദിവസത്തെ ചര്‍ച്ചയ്ക്കുശേഷം ചൊവ്വാഴ്ച നടന്ന ബ്രെക്‌സിറ്റ് വോട്ടിംഗില്‍ 432 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 202 പേര്‍ മാത്രമാണ് കരാറിനെ അനുകൂലിച്ചത്.
പ്രതിപക്ഷത്തിനു പുറമേ മേയുടെ പാര്‍ട്ടിയിലെ നിരവധി എംപിമാര്‍ എതിര്‍ത്തു വോട്ടുചെയ്തു ഇതിനുമുന്പു പാര്‍ലമെന്റില്‍ ഇത്തരമൊരു പരാജയം സര്‍ക്കാരിനു സംഭവിച്ചത് 1924ലാണ്. അന്നു റാംസെ മക്‌ഡൊണാള്‍ഡിന്റെ ലേബര്‍ ഭരണകൂടത്തിനെതിരേ നടന്ന വോട്ടെടുപ്പില്‍ ,സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. കമ്യൂണിസ്റ്റ് പത്രമായ വര്‍ക്കേഴ്‌സ് വിക്കിലിയുടെ എഡിറ്റര്‍ക്ക് എതിരേയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയാണ് അന്നു വോട്ടെടുപ്പു വേണ്ടിവന്നത്. മാര്‍ച്ച് 29ന് അര്‍ധരാത്രി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനാണു നിലവിലുള്ള ധാരണ. വ്യക്തമായ കരാര്‍ അതിനകം ഉണ്ടായില്ലെങ്കില്‍ പരക്കെ കുഴപ്പമാകും. ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കാവും അങ്ങനെയൊരവസ്ഥയില്‍ വീഴുക.
https://www.facebook.com/Malayalivartha