കുറഞ്ഞ ചെലവില്‍ മികച്ച ക്വാളിറ്റിയിലുള്ള സേവനങ്ങള്‍ എവിടെ ലഭ്യമാകും? ; വിവിധ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളുടെ ചാര്‍ജുകള്‍ താരതമ്യം ചെയ്യാന്‍ അവസരമൊരുക്കി അമേരിക്കൻ ഭരണകൂടം
അമേരിക്കയിൽ ഹെല്‍ത്ത് കെയര്‍ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശുപതികൾ ഈടാക്കുന്ന നിരക്കുകൾ ഓൺലൈനായി അറിയാൻ കഴിയും. സെന്റേഴ്‌സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് സര്‍വീസസിന്റെ (സി.എം.സി) പ്രൈസ് ട്രാന്‍പരസി നിയമം ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വന്നതോടെയാണ് ഈ സേവനം ജനങ്ങളിലേക്കെത്തിക്കുന്നത്.
ഓരോ ആശുപത്രിയും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജ് ഇന്റര്‍നെറ്റില്‍ വായനായോഗ്യമായ വിധത്തില്‍ പ്രസിദ്ധീകരിക്കണമെന്നും, വര്‍ഷത്തില്‍ ഒരു തവണയോ ഉചിതമായ മറ്റു സന്ദര്‍ഭങ്ങളിലോ ഇത് പുതുക്കണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ന്യൂയോര്‍ക്കിലെ പ്രസ്ബിറ്ററന്‍ ഹോസ്പിറ്റലില്‍ ഒരു കോട്ടണ്‍ ബൗളിന് 1.15 ഡോളറാണ് വില. ഒര്‍ലാന്‍ഡോ ഹെല്‍ത്തില്‍ സ്‌കള്‍ എക്‌സ് റേയുടെ ചാര്‍ജ് 695 ഡോളറാണ്. എന്‍.വൈ.യു ലാങ്വണില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ശരാശരി ചാര്‍ജ് 1,698,831.13 ഡോളറാണ്. പുതിയ നിയമം വന്നതോടെയാണ് ഇതൊക്കെ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുന്നത്.
രാജ്യത്തെ കുപ്രസിദ്ധമായ ഹെല്‍ത്ത് കെയര്‍ ബില്ലിംഗ് പ്രാക്ടീസ് പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നതെന്ന് സി.എം.സി അഡ്മിനിസ്‌ട്രേറ്ററും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ സീമ വര്‍മ പറഞ്ഞു.
വിവിധ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളുടെ ചാര്‍ജുകള്‍ താരതമ്യം ചെയ്യാന്‍ ഇതുവഴി ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. നിലവില്‍ ഇത്തരമൊരു താരതമ്യം നടത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് സീമ ചൂണ്ടിക്കാട്ടി. കുറഞ്ഞ ചെലവില്‍ മികച്ച ക്വാളിറ്റിയിലുള്ള സേവനങ്ങള്‍ എവിടെ ലഭ്യമാകും എന്നറിയാന്‍ ഇത്തരമൊരു സംവിധാനം കൂടിയേ തീരൂ. മറ്റേതു രംഗത്തും ഇത്തരമൊരു സംവിധാനമുണ്ട്. ഒരേ മേഖലയിലെ രണ്ട് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ തമ്മില്‍ 50 മുതല്‍ 70 ശതമാനം വരെ വില വ്യാത്യാസം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരുന്നത് അസാധാരണമായിരിക്കില്ല.
ഒരു കാറോ മറ്റേതെങ്കിലും സാധനമോ വാങ്ങാന്‍ പോകുമ്പോള്‍ ഉപഭോക്താക്കള്‍ ഏറെ ഗവേഷണവും താരതമ്യ പഠനവും നടത്താറുണ്ട്. ഹെല്‍ത്ത് കെയര്‍ മേഖലയിലെ സേവനങ്ങളുടെ കാര്യത്തിലും സമാനമായ നടത്തുന്നതില്‍ ഒരു അപാകതയുമില്ലെന്ന് സീമ പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ പുതിയ നീക്കം ഏറെ സ്വാഗതാര്‍മാണെങ്കിലും ആശുപത്രികളുടെ വെബ്‌സൈറ്റിലുള്ള നിരവധിയായ പേജുകളില്‍ നിന്ന് വില വിവരം കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha