അമേരിക്കൻ പ്രസിഡൻറായി ജയിച്ചാൽ ആ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിത ; ഉയരങ്ങൾ കീഴടക്കാൻ തുനിഞ്ഞിറങ്ങി സെനറ്ററും മുൻ കാലിഫോർണിയ അറ്റോണി ജനറലുമായ കമല ഹാരിസ്
ഇന്ത്യന്‍ അമേരിക്കന്‍ വംശജ 2020 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അങ്കം കുറിയ്ക്കാനൊരുങ്ങുന്നു. നിലവിലെ സെനറ്ററും മുൻ കാലിഫോർണിയ അറ്റോണി ജനറലുമായ കമല ഹാരിസാണ് അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എ.ബി.സി യുടെ ഗുഡ് മോര്‍ണിംഗ് അമേരിക്ക പരിപാടിയില്‍ പങ്കെടുക്കവേയാണ് സ്ഥാനാര്‍തിത്വത്തിന്റെ കാര്യം കമല വെളിപ്പെടുത്തിയത്. പ്രസിഡന്റ് ട്രംപിന്റെ കടുത്ത വിമര്‍ശകയായ കമല ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിൽനിന്നും ജമൈക്കയിൽനിന്നും കുടിയേറിയ മാതാപിതാക്കൾക്ക് പിറന്ന 54 കാരി പ്രസിഡൻറായി ജയിച്ചാൽ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയുമാകും. ന്യൂനപക്ഷ വോട്ടർമാരുടെ സ്വാധീനം ഉപയോഗിച്ച് അവസാന അങ്കത്തിന് ടിക്കറ്റുറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് തയാറെടുക്കുന്ന എട്ടാമത്തെയാളാണ് കമല. എലിസബത്ത് വാറന്‍, ക്രിസ്റ്റന്‍ ഗില്ബ്രാന്ഡ്, ടുല്‍സി ഗബ്ബാര്‍ദ്, ജോണ്‍ ഡെലനി, ജൂലിയന്‍ കാസ്ട്രോ തുടങ്ങിയവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈമറിയില്‍ മത്സരിക്കാന്‍ ഒന്നിലധികം വനിതകള്‍ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ രംഗത്തു വന്നിട്ടുള്ളത് ഇതാദ്യമാണ്. അടുത്ത പൊതു തെരഞ്ഞെടുപ്പിനിറങ്ങുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യ ഡെമോക്രാറ്റ് പ്രതിനിധികൂടിയാണിവർ.
അമേരിക്കന്‍ മൂല്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന നിങ്ങളെപ്പോലുള്ള ജനലക്ഷങ്ങളുടെ കൈകളിലാണ് ഈ രാജ്യത്തിന്റെ ഭാവി ഇരിക്കുന്നതെന്നും, അത്തരമൊരു സാഹചര്യത്തിലാണ് മത്സരത്തിന് ഒരുങ്ങുന്നതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമല പറഞ്ഞു. പാര്‍ട്ടി നോമിനേഷന് നേടാന്‍ കഴിഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ അല്ലെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വനിത എന്ന ഖ്യാതിക്ക് കമല അര്‍ഹയാകും. ഇന്ത്യക്കാരിയായ ശ്യാമളയുടെയും, ജമൈക്കിയില്‍ നിന്ന് കുടിയേറിയ ഹാരിസിന്റെയും മകളാണ് കമല.
ട്രംപ് നോമിനിയായി സുപ്രീംകോടതിയിലെത്തിയ ബ്രെറ്റ് കവനോഗുൾപ്പെടെ പുതിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി നിറഞ്ഞുനിന്ന കമല യു.എസിൽ ജനപിന്തുണയുള്ള നേതാക്കളിൽ പ്രമുഖയാണ്. ബാൾട്ടിമോറിലും കാലിഫോർണിയയിലെ ഓക്ലൻഡിലും ഓഫിസുകൾ സ്ഥാപിച്ചായിരിക്കും കമലയുടെ കാമ്പയിൻ. കാലിഫോർണിയയിൽനിന്ന് ആദ്യമായി സെനറ്റിലെത്തുന്ന കറുത്ത വംശജയായി 2016ൽ ഇവർ റെക്കോഡിട്ടിരുന്നു.
തിങ്കളാഴ്ച വാഷിംഗ്ടണിലെ ആഫ്രിക്കന്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യ പ്രചാരണത്തിന് കമല തുടക്കമിട്ടു. സര്‍ക്കാരിന്റെ ഭാഗിക ഷട്ട്ഡൗണ്‍ വലിച്ചു നീട്ടുന്ന പ്രസിഡന്റ് ട്രമ്പ് അമേരിക്കക്കാരെ ബന്ധികളാക്കുകയാണെന്ന് കമല കുറ്റപ്പെടുത്തി. ഡെമോക്രാറ്റ് പാര്‍ട്ടി ഇടത്തേക്കു നീങ്ങുന്നുവെന്ന പ്രചാരണം നിലനില്‍ക്കെ ലിബറല്‍ ചിന്താഗതികള്‍ പുലര്‍ത്തുന്ന നേതാവായിട്ടാണ് കമല വിലയിരുത്തപ്പെടുന്നത്.
പ്രൈമറി ഡെലഗേറ്റുകളുടെ കാര്യത്തിലും, ഫണ്ട് സമാഹരണത്തിന് അനുയോജ്യമായ സ്ഥലമെന്ന നിലയിലും സമ്പന്നമായ കാലിഫോര്‍ണിയയില്‍ നിന്നാണ് കമല വരുന്നത് എന്നത് അനുകൂല ഘടകമാണ്. രണ്ടു വര്‍ഷം മുമ്പ് സെനറ്റില്‍ എത്തിയപ്പോള്‍ മുതലാണ് കമല ദേശീയ ശ്രദ്ധ നേടിത്തുടങ്ങിയത്. 2008 ല്‍ ഒബാമ രംഗത്തു വന്നപ്പോഴും സമാന അവസ്ഥയായിരുന്നു. വരും മാസങ്ങളില്‍ കമലയുടെ മാറ്റ് തെളിയിക്കപ്പെടേണ്ടതുണ്ട്.
https://www.facebook.com/Malayalivartha