ഈ ആഴ്ച നിർണായകം... ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ,13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന

വീണ്ടുമൊരു ഇറാൻ യുദ്ധം ലോകത്തെ ആകെ കരിനിഴൽ വീഴ്ത്തിയിരുന്നു. അതേസമയം ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി 13 ദിവസം ആക്രമണം നടത്തിയ ശേഷം, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച അനുമതി നൽകിയില്ലെന്ന് ഒരു മാധ്യമ റിപ്പോർട്ടിനെ ഉദ്ധരിച്ച് വിവരങ്ങൾ പുറത്തുവന്നു. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു.
ഇറാനുമായി നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിൽ ട്രംപ് വ്യക്തമാക്കി. ഇറാൻ കൂടുതൽ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും, കരാറിലെത്തുന്നതാണ് കൂടുതൽ ബുദ്ധിപരമായ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഒമാൻ സംഘം ടെഹ്റാനിലെത്തി ചർച്ചകൾ നടത്തിവരികയാണ്. ഈ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഈ ആഴ്ച തന്നെ ഒരു കരാർ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നത് അമേരിക്ക തടഞ്ഞതായും വിവരമുണ്ട്. എന്നാൽ, ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളിയായിട്ടുണ്ടെന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് കുവൈത്ത് പൂർണ്ണമായും തള്ളി. സംഘർഷത്തിൽ അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയ്ക്ക് പിന്തുണ തുടർന്നാൽ ബ്രിട്ടനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെങ്കടലിൽ പുതിയ പോർമുഖം തുറക്കുമ്പോഴും, ഇറാനുമേൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാണ് അമേരിക്ക നയതന്ത്ര ചർച്ചകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
13 ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഇറാനെ അമേരിക്ക ആക്രമിക്കാത്ത ദിനത്തിൻറെ ആശ്വാസത്തിലാണ് ലോകം. അമേരിക്കൻ ആക്രമണത്തിന് ഇടവേളയുണ്ടായതോടെ ഗൾഫിലേക്കുള്ള ഇറാന്റെ തിരിച്ചടിയും കുറഞ്ഞു. കുവൈത്തിലേക്കും ബഹറൈനിലേക്കും ജോർദാനിലേക്കും ഇറാന്റെ തിരിച്ചടികൾ ഒന്നുമുണ്ടായിട്ടില്ല. ഇതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക? അതോ കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണോ? എന്ന ചോദ്യങ്ങളും സജീവമായി. ഹോർമൂസ് ഉൾപ്പടെ സമാധാന ധാരണകളെ കുറിച്ചുള്ള ചർച്ചകളും ഇതോടെ മുറുകി. ഹോർമൂസിൽ ഇറാനോടാലോചിക്കാതെ പുതിയ പാത തുറക്കാൻ ശ്രമിച്ചതാണ് ധാരണ പൊളിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് വഴങ്ങുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും പറഞ്ഞു.
അതേസമയം സൗദിയും ഹൂത്തികളും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇരു കൂട്ടരും തമ്മിലുള്ള സംഘർഷം എല്ലാ പരിധിയും കൈവിടുന്ന നിലയിലാണ് തുടരുന്നത്. രാത്രിയിൽ വീണ്ടും സൗദിയുടെ കപ്പലാക്രമിച്ചതിന് പിന്നാലെ യെമനിലെ ഹുദൈദ തുറമുഖത്തെ ടെലി കമ്മ്യുണിക്കേഷൻ കേന്ദ്രം സൗദി സംയുക്ത സേന തകർത്തു. ഹൂത്തികളെ രാത്രിയിൽ സൗദി തിരിച്ചടിച്ചതിന് പിന്നാലെ സൗദിയുടെ യാംബുവിലും ജിസാനിലും ഹൂത്തി ആക്രമണ മുന്നറിയിപ്പുമെത്തി. ആരാംകോ ഉൾൾപ്പടെ സൗദിയടെ പ്രധാന റിഫൈനറികളും യാംബു തുറമുഖവും ജിസാൻ എയർപോർട്ടും ഇവിടെയാണ്. ഇതിനിടെ ചെങ്കടലിൽ സൗദിയുടെ മറ്റൊരു കപ്പൽ രാത്രിയിൽ ആക്രമിക്കപ്പെട്ടു. അതേസമയം ഹോർമൂസിൽ 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷപ്പെടുത്തിയെന്ന ആശ്വാസ വാർത്തയും ഇതിനിടെ ഉണ്ടായി. ഹോർമൂസിൽ മൊസാംബിക് പതാക വഹിക്കുന്ന കപ്പലിൽ നിന്നാണ് 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷിച്ചത്.
അതേസമയം ഇറാനെതിരായ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ലോകശക്തികളായ ചൈനയ്ക്കും റഷ്യയ്ക്കും ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന് യാതൊരു കാരണവശാലും ആയുധങ്ങൾ നൽകരുത് എന്ന് ആവശ്യപ്പെട്ട ട്രംപ്, എന്നാൽ റഷ്യയും ചൈനയും അത്തരം ആയുധസഹായങ്ങൾ നൽകുന്നില്ലെന്ന വിശ്വാസവും പങ്കുവെച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് കാര്യങ്ങൾ വ്യക്തമാക്കിയത്. ബീജിംഗിൽ നടന്ന കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇറാന് ആയുധങ്ങൾ നൽകുകയോ വിൽക്കുകയോ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഈ ഉറപ്പ് ചൈനീസ് കമ്പനികൾക്കും ബാധകമാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സമാനമായ വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഇരുരാജ്യങ്ങളും ഈ യുദ്ധത്തിൽ പങ്കാളികളാകില്ലെന്നും കരുതുന്നതായി ട്രംപ് പറഞ്ഞു. അങ്ങനെ ചെയ്യുകയാണെങ്കിൽ, അത് അവരെ വളരെ ദോഷകരമായി ബാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ വ്യക്തമായ ചില ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടെന്നാണ് സൂചന. ഗൾഫ് മേഖലയിലെ സിഐഎ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ പങ്ക് യുഎസ് ഇന്റലിജൻസ് പരിശോധിച്ച് വരികയാണ്.
അതേസമയം എച്ച്-1ബി (H-1B) വിസ നിയന്ത്രണങ്ങളിൽ ട്രംപ് ഭരണകൂടത്തിന് വൻ തിരിച്ചടി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദേശ തൊഴിലാളികളുടെ വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ നടപടി തടഞ്ഞ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യാൻ ബോസ്റ്റണിലെ ഫെഡറൽ അപ്പീൽ കോടതി വിസമ്മതിച്ചു.
20 ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാർ നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി. യു.എസ്. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഏർപ്പെടുത്തിയ ഈ ഫീസ് തികച്ചും നിയമവിരുദ്ധമായ ഒരു നികുതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂൺ 8-ന് ലോവർ കോടതിയാണ് നിർദ്ദേശം റദ്ദാക്കിയത്. ഇതിനെതിരെ ട്രംപ് ഭരണകൂടം നൽകിയ അപ്പീലാണ് ബോസ്റ്റൺ ആസ്ഥാനമായുള്ള 1st യു.എസ്. സർക്യൂട്ട് അപ്പീൽ കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റുമാർ നിയമിച്ച മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഐ.ടി മേഖലയടക്കം വൻകിട ടെക് കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്-1ബി വിസകളെയാണ്. നിലവിൽ പ്രതിവർഷം 65,000 സാധാരണ വിസകളും, ഉന്നത ബിരുദധാരികൾക്കായി 20,000 അധിക വിസകളുമാണ് യു.എസ്. അനുവദിക്കുന്നത്.
അതേസമയം ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ 'ദിശ' എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി വ്യക്തമാക്കി.
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിലാണ് കടൽമാർഗ്ഗമുള്ള ചരക്കുനീക്കങ്ങൾക്ക് ഭീഷണിയുയർത്തി പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനിലെ സംഭവത്തിന് തൊട്ടുമുമ്പ് കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 18ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന 'എം.വി ഒമോർഫി' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണ സമയത്ത് കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരിൽ 3 പേർ ഇന്ത്യക്കാരായിരുന്നു. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർ സുരക്ഷിതരായിരിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മരണപ്പെട്ടയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ റഷ്യയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സമുദ്ര സുരക്ഷയിൽ ഇന്ത്യക്ക് കടുത്ത ആശങ്കവാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാരായ ജീവനക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും സുരക്ഷയ്ക്കും വൻ വെല്ലുവിളിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇസ്രയേലിൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം പരാജയപ്പെടുത്തി മൊസാദ്. മുതിർന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആളുകളെ റിക്രൂട്ട് ചെയ്യാൻ ഇറാൻ ഭരണകൂടത്തിന്റെ ശ്രമം ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പരാജയപ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇസ്രയേലാണ് റിപ്പോർട്ട് ചെയ്തത്. ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിനുള്ളിൽ കടന്നുകയറി ആക്രമണം നടത്തുന്നതിനായി ക്രിമിനൽ സംഘങ്ങളിൽനിന്നും ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതി. ഗൂഢാലോചന നടത്തിയ രണ്ടുപേരെ മൊസാദ് തിരിച്ചറിഞ്ഞു. ഫ്രാൻസിൽ താമസിക്കുന്ന 'ഫിലിപ്പ്' എന്ന് വിളിപ്പേരുള്ള എന്ന ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നയാളെ ഇതിനായി ചുമതലപ്പെടുത്തിയെന്നും കണ്ടെത്തി. ഇറാനിയൻ രഹസ്യാന്വേഷണ മന്ത്രാലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ഇയാളെ ചുമതലപ്പെടുത്തിയത്. ചർച്ചകൾക്കായി ഫിലിപ്പ് പലവട്ടം ഇറാനിലേക്ക് പോയി. ഇസ്രയേലിൽ സന്ദർശനം നടത്തുന്ന വിദേശികളുടെ വിവരങ്ങൾ ശേഖരിക്കാനും ഇയാൾക്ക് നിർദേശമുണ്ടായിരുന്നു. ഏറെനാളായി മൊസാദ് ഈ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറാനിൽ ഫിലിപ്പുമായി ആശയവിനിമയം നടത്തിയവരുടേയും ചുമതല ഏൽപ്പിച്ചവരുടേയും പേരുവിവരങ്ങളും മൊസാദ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇസ്രയേലിൽ കടന്നുകയറി ഭീകരാക്രമണം നടത്താനുള്ള ഇറാന്റെ ഒട്ടേറെ ശ്രമങ്ങൾ പരാജയപ്പെടുത്തിയതായും മൊസാദിനെ ഉദ്ധരിച്ചുകൊണ്ടുള്ള ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha



























