റഷ്യയിൽ ഇന്ധനം കൈമാറുന്നതിനിടെ രണ്ടു കപ്പലുകൾക്ക് തീപിടിച്ചു; 14 പേർ മരിച്ചു; അപകടത്തിൽപ്പെട്ട കപ്പലുകളിൽ ഇന്ത്യക്കാരും
റഷ്യയും, ക്രിമിയ പെനിൻസുല എന്നിവക്കിടിയിലെ കെർച്ച കടലിടുക്കിൽ രണ്ടു കപ്പലുകൾക്ക് തീപിടിച്ചു 14 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യ , തുർക്കി, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലുകളിൽ ഉള്ളത്.
ഒരു കപ്പലിൽ നിന്നും മറ്റേ കപ്പലിലേക്ക് ഇന്ധനം കൈമാറുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. ഒരു കപ്പലിൽ ദ്രവീകൃത പ്രകൃതിവാതകവും മറ്റൊരു കപ്പലിൽ ക്രൂഡ് ഓയിലുമായിരുന്നു. ഇത് പെട്ടെന്ന് തീപടരാൻ കാരണമായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ടു കപ്പലുകളിലുമായി 15 ഇന്ത്യൻ ജീവനക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ മരിച്ചവരിൽ ഇന്ത്യക്കാർ ഉണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.
കാൻഡി, മാസ്റ്ററോ എന്നീ താന്സാനിയൻ പതാക വഹിക്കുന്ന കപ്പലുകൾക്കാണ് അത്യാഹിതം സംഭവിച്ചത്. മുപ്പതോളം പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടതായി റഷ്യൻ വാർത്ത ഏജൻസി ആർ ടി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം 12 പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പത്തോളം പേരെ കുറിച്ച് വിവരമില്ല എന്ന് ഏജൻസി വ്യക്തമാക്കുന്നു. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha