വിസാ തട്ടിപ്പുകാരെ കുടുക്കാൻ വ്യാജ കോളേജിന്റെ പരസ്യവുമായി അധികൃതർ; അമേരിക്കയിൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായത് എട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ; നൂറുകണക്കിനു പേര്‍ക്കെതിരെ നിയമ നടപടി

അമേരിക്കയിൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. വിദ്യാര്‍ഥി വിസ ദുരുപയോഗം ചെയ്യുകയും മറ്റ് വിദ്യാര്‍ഥികളെ യു.എസില്‍ തങ്ങാന്‍ സഹായിക്കുന്ന വ്യാജരേഖകള്‍ ചമച്ചു എന്നതുമാണ് ഇവര്‍ക്കെതിരായി അധികൃതർ ചുമത്തിയിരിക്കുന്ന കുറ്റം.
മിസോറി,ന്യു ജേഴ്‌സി,ന്യൂയോര്‍ക്ക്, ജോര്‍ജിയ,ഒഹിയോ,ടെക്‌സാസ് എന്നിവിടങ്ങളില്‍ യു.എസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഭരത് കാകിറെഡ്ഡി, അശ്വന്ത് നുണ്‍, സുരേഷ് റെഡ്ഡി കണ്ടാല, ഫനിദീപ് കര്‍ണാടി, പ്രേം കുമാര്‍ റാംപീസ, സന്തോഷ് റെഡ്ഡി സമ, അവിനാഷ് തക്കലപ്പള്ളി, നവീന്‍ പാര്‍ഥിപാഠി എന്നിവരാണ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.
ഹോംലാന്‍ഡ് സെക്യൂരിറ്റി, കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് എന്നീ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ് നടന്നത്. ഇവര്‍ വഴി രേഖകള്‍ സംഘടിപ്പിച്ച് യു എസില്‍ തങ്ങിയ നൂറുകണക്കിനു പേര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകും. അവരെ നാടുകടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തട്ടിപ്പ് പുറത്ത് കൊണ്ടുവരാന്‍ അധികൃതര്‍ വ്യാജ കോളേജിന്റെ പേരില്‍ പരസ്യം പുറത്തിറക്കിയിരുന്നു. ഇത് വ്യാജ കോളേജ് ആണെന്ന് തിരിച്ചറിയാതെ തട്ടിപ്പുകാര്‍ ഈ കോളേജിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ തങ്ങാനുള്ള രേഖകള്‍ തയ്യാറാക്കുകയായിരുന്നു. ഈ കോളേജിലേയ്ക്ക് ഇത്തരത്തില്‍ പ്രവേശനം നേടിയ നിരവധി വിദ്യാര്‍ഥികളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
https://www.facebook.com/Malayalivartha


























