വൈദ്യുതി മുടങ്ങുന്നതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ്. നേതൃത്വത്തിലുള്ള പുതിയ സർക്കാരിനാണെന്ന രീതിയിൽ സി.പി.എം. നടത്തുന്ന പ്രചാരണവും അവർ ആഹ്വാനം ചെയ്ത സമരവും വസ്തുതകൾക്ക് വിരുദ്ധമാണ്; വിമർശിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

വൈദ്യുതിരംഗത്ത് കേരളത്തിലുമുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ആവശ്യമായ ക്രമീകരണങ്ങൾ നടത്തി വരികയാണന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ ഏതാനും ദിവസങ്ങൾ മാത്രമാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. അക്കാര്യം അപ്പോൾത്തന്നെ ജനങ്ങളെ അറിയിച്ചിരുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ, ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം യു.ഡി.എഫ്. നേതൃത്വത്തിലുള്ള പുതിയ സർക്കാരിനാണെന്ന രീതിയിൽ സി.പി.എം. നടത്തുന്ന പ്രചാരണവും അവർ ആഹ്വാനം ചെയ്ത സമരവും വസ്തുതകൾക്ക് വിരുദ്ധമാണ്. ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എൽഡിഎഫ് സർക്കാരിന്റെ നയരാഹിത്യവും തെറ്റായ നയങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു
യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബഹുമാന്യനായ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ ഉണ്ടാക്കിയ ദീർഘകാല കരാർ പ്രകാരം കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന 465 മെഗാവാട്ട് വൈദ്യുതി, എൽ.ഡി.എഫ്. സർക്കാരിന്റെ ആദ്യ ഏഴ് വർഷക്കാലം ഉപയോഗിക്കുകയും തുടർന്ന് ആ കരാർ റദ്ദാക്കപ്പെടാൻ കൂട്ടുനിൽക്കുകയും ചെയ്തു. പ്രസ്തുത കരാർ റദ്ദാക്കപ്പെട്ടതാണ് നിലവിലെ വൈദ്യുതി ക്ഷാമത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി എൽ.ഡി.എഫ്. സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 530 മെഗാവാട്ട് വൈദ്യുതി കടമായി സ്വീകരിച്ചിരുന്നു. ജൂൺ 15-ന് ശേഷം കടുത്ത വൈദ്യുതി ക്ഷാമത്തിനിടയിലും ആ വൈദ്യുതി കേരളം തിരിച്ചുനൽകിക്കൊണ്ടിരിക്കുകയാണ്. നിലവിൽ കേരളത്തിൽ 500 മെഗാവാട്ടിൽ താഴെയുള്ള കുറവാണ് ഉണ്ടായിട്ടുള്ളത്.കടം വാങ്ങുന്നതിന് പകരം വൈദ്യുതി വിലയ്ക്ക് വാങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ വൈദ്യുതി ക്ഷാമം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha


























