കമ്പനി സിഇഒ മരിച്ചതിനാല്‍ 1037 കോടി രൂപയുടെ 'നിക്ഷേപത്തിന്റെ' ലോക്ക് തുറക്കാനാകാതെ കനേഡിയന്‍ കമ്പനി
ഡിജിറ്റല്‍ കറന്‍സികള്‍ സൂക്ഷിക്കുന്ന 'കോള്‍ഡ് വോലെറ്റ്' എന്ന ഓഫ്‌ലൈന്‍ സ്‌റ്റോറേജിന്റെ പൂട്ടു തുറക്കാനാകാത്തതിനാല്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനി ബുദ്ധിമുട്ടിലായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് കനേഡിയന്‍ കമ്പനിയുടെ സിഇഒ ഇന്ത്യാ യാത്രക്കിടെ അപ്രതീക്ഷിതമായി അസുഖ ബാധിതനായി മരിച്ചത്. ഇതോടെ 145 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 1037.11 കോടി രൂപ) ക്രിപ്‌റ്റോകറന്‍സിയുടെ ഡിജിറ്റല്‍ ലോക്കുകള്‍ തുറക്കാനാവാതെ ഇടപാടുകാര്‍ ബുദ്ധിമുട്ടി.
ക്വാഡ്രിഗ എന്ന കമ്പനിയുടെ സിഇഒ ജെറാള്‍ഡ് കോട്ടണ്‍ ആണ് (30 വയസ്) മരിച്ചത്. ബിറ്റ്‌കോയിനുകള്‍ക്ക് പുറമെ അദ്ദേഹത്തിന്റെ മറ്റു ഡിജിറ്റല്‍ ആസ്തികളും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. 'കോള്‍ഡ് വോലെറ്റ്' എന്ന ഓഫ്‌ലൈന്‍ സ്‌റ്റോറേജിലാണ് ഡിജിറ്റല്‍ കറന്‍സികള്‍ സൂക്ഷിക്കുന്നത്. ഇതിന്റെ പാസ്‌വേര്‍ഡ് സൂക്ഷിച്ചിരുന്നത് കമ്പനി സിഇഒ ആയിരുന്നു. ഹാക്കര്‍മാരില്‍ നിന്നു ഭീഷണി നേരിടുന്നതിനാല്‍ മറ്റുള്ളവര്‍ക്കൊന്നും പാസ്‌വേര്‍ഡുകള്‍ കൈമാറിയിട്ടില്ല. കമ്പനിയില്‍ ജെറാള്‍ഡ് കോട്ടണ്‍ മാത്രമാണ് കോള്‍ഡ് വോലെറ്റിലേക്കുള്ള പ്രവേശമുണ്ടായിരുന്നത്.
ഇത്തരം അവസരങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് കമ്പനിയെ വിശ്വസിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് സംഭവിക്കുന്നത്. ക്വാഡ്രിഗയിലെ ഒരു ലക്ഷത്തോളം ഉപഭോക്താക്കള്‍ പ്രതിസന്ധിയിലാണ്. ഡിജിറ്റല്‍ കറന്‍സികള്‍ എങ്ങനെ തിരിച്ചെടുക്കാമെന്നതിനെ കുറിച്ചാണ് ഇവര്‍ ആലോചിക്കുന്നത്. കമ്പനി സിഇഒയുടെ ഭാര്യ ജെനിഫര്‍ റോബട്‌സണ്‍ പറയുന്നത് കോട്ടന്റെ ലാപ്‌ടോപ് ഉപയോഗിച്ചാണ് ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് എന്നാണ്. ഇത് എന്‍ക്രിപ്റ്റഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. ഇതിനാല്‍ മറ്റൊരാള്‍ക്ക് പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കി പ്രശ്‌നം പരിഹരിക്കാനാകില്ലെന്നാണ് അവര്‍ പറയുന്നത്. കോട്ടണ്‍ ഉപയോഗിച്ചിരുന്ന പാസ്‌വേര്‍ഡ്, റിക്കവറി കീ എന്നിവ അറിയില്ലെന്നും ഭാര്യ പറഞ്ഞു. അദ്ദേഹം ഈ രേഖകള്‍ എവിടെയും എഴുതി വെച്ചതായി കണ്ടെത്താനുമായില്ല.
ഇത്രയും വലിയ ഡിജിറ്റല്‍ നിക്ഷേപത്തിന്റെ പാസ്‌വേര്‍ഡ് കണ്ടെത്താനായി കമ്പനി തന്നെ ഹാക്കര്‍മാരെയും ടെക് വിദഗ്ധരെയും നിയമിച്ചിട്ടുണ്ട്. കോട്ടന്റെ ലാപ്‌ടോപ്, മറ്റു ഉപകരണങ്ങള്‍ എന്നിവയെല്ലാം ഹാക്ക് ചെയ്യാനാണ് പദ്ധതി. എന്നാല്‍ ഹാക്കിങ്ങിന് ശ്രമിച്ചാല്‍ ചില രേഖകള്‍ നഷ്ടപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മുന്നറിയിപ്പ് നല്‍കുന്നത്.
ക്വാഡ്രിഗയുടെ ഇന്‍വെന്ററി ഇപ്പോള്‍ ലഭ്യമല്ല. പണത്തില്‍ കുറെയെങ്കിലും നഷ്ടമായിട്ടുമുണ്ടാകുമെന്നാണ് ജെനിഫര്‍ റോബട്‌സണ്‍ പറയുന്നത്. ക്വാഡ്രിഗയുടെ 28 മില്ല്യന്‍ ഡോളര്‍ കനേഡിയന്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിലുണ്ട്. പക്ഷേ, ബാങ്ക് അധികൃതര്‍ പറയുന്നത് ഇതിന്റെ ശരയായ ഉടമകളെ കണ്ടെത്താനാകാത്തതിനാല്‍ മടക്കിക്കൊടുക്കാനാവില്ല എന്നാണ്.
ഭാര്യ ജെനിഫര്‍ കമ്പനിയില്‍ ബിസിനസ് പങ്കാളിയല്ലായിരുന്നു. അവര്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത് ക്വാഡ്രിഗയെപ്പറ്റിയും ജെറാള്‍ഡിന്റെ മരണത്തെ പറ്റിയും നഷ്ടപ്പെട്ടുപോയ കോയിനുകളെക്കുറിച്ചും റെഡിറ്റ് അടക്കമുള്ള പല ഫോറങ്ങളിലും തകൃതിയായി പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നാണ്. ജെറാള്‍ഡ് ശരിക്കും മരിച്ചോ എന്നു സംശയമുന്നയിക്കുന്നവര്‍ പോലുമുണ്ടെന്നാണ് ഭാര്യ പറയുന്നത്.ജെറാള്‍ഡിന്റെ മരണശേഷവും കമ്പനിയുടെ ഓട്ടോമാറ്റിക് സിസ്റ്റം പണം സ്വീകരിച്ചിരുന്നു. ജനുവരി 26-നു ഡയറക്ടര്‍മാര്‍ ഇടപെട്ടാണ് അതു നിര്‍ത്തിയത്.
ജനുവരി 31-ന് കമ്പനി നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്നു പറഞ്ഞ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഈ മാസം വാദം കേള്‍ക്കും. കമ്പനി പറയുന്നത് ഏണസ്റ്റ് ആന്‍ഡ് യങിനെ ഒരു നിഷ്പക്ഷ നിരീക്ഷകനായി നിയമിക്കണമെന്നാണ്.
https://www.facebook.com/Malayalivartha