പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധം; ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് വിധി.
ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. 2018 ഫെബ്രുവരിയില്‍ ശ്രേയ സെന്‍ എന്നിവരടക്കമുള്ള ഒരു സംഘം ഹര്‍ജിക്കാര്‍ക്ക് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാതെയും ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ദില്ലി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും ദില്ലി ഹൈക്കോടതി ആദായനികുതി വകുപ്പിന് അന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പഴയ ഉത്തരവെന്നും, ആധാറുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവില്‍ ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങള്‍ ശരി വച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ സുപ്രീംകോടതി ഉത്തരവ് തന്നെയാണ് നിലനില്‍ക്കുക.
അതിനാല്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2019-20 വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം തന്നെ സമര്‍പ്പിക്കണം. അതായത് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം. സുപ്രീംകോടതി വ്യക്തമാക്കി.
2018 സെപ്തംബര്‍ 26-നാണ് ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കിയ നിര്‍ണായകവിധി വന്നത്. ഭേദഗതികളോടെയാണ് ആധാര്‍ നിയമത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയത്. ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും പ്രവേശന പരീക്ഷകള്‍ക്കും സ്കൂള്‍ പ്രവേശനത്തിനും ആധാര്‍ നിര്‍ബന്ധമല്ല. ആദായ നികുതിക്കും പാന്‍കാര്‍ഡിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഭരണഘടനാബെഞ്ചില്‍ ഭൂരിപക്ഷം ആധാറിനനുകൂലമായിരുന്നു.
ആധാറുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങള്‍ക്കാണ് സുപ്രീം കോടതി വിധിയോടെ ഉത്തരമായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബെഞ്ചിലെ ദീപക് മിശ്ര, എ. എം. ഖാന്‍വില്‍ക്കര്‍, എ.കെ. സിക്രി എന്നിവര്‍ ചേര്‍ന്ന് ഒരു വിധിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് അശോക് ഭൂഷണും വേവ്വെറെ വിധികളുമാണ് പ്രസ്താവിച്ചത്. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേര്‍ ചേര്‍ന്ന് തയ്യാറാക്കിയ വിധിക്കാണ് ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ സാധുത.
ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിക്കുന്ന വിധിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റേതായി വന്നത്. മൂന്നംഗ ബെഞ്ചിന്‍റെ വിധിയോട് ഏതാണ്ട് യോജിക്കുന്ന വിധിയാണ് ജസ്റ്റിസ് അശോക് ഭൂഷണിന്‍റേതായി വന്നത്.
https://www.facebook.com/Malayalivartha