ഇറാഖിലേയും ‘സിറിയയിലേയും ഭീകരതക്ക് അന്ത്യമാവാറായതിനെ തുടർന്ന് സൈന്യത്തെ പിൻ വലിക്കാനൊരുങ്ങി ട്രംപ്
ഇറാഖിലെയും സിറിയയിലെയും ഭീകരതക്കെതിരായ പോരാട്ടം അവസാനഘട്ടത്തിലെത്താറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറച്ച് ആഴ്ചകൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു. എന്നാൽ പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനർത്ഥം അമേരിക്ക പിൻവാങ്ങുകയല്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി.
ഇരു രാജ്യങ്ങളില്‍ നിന്നും ഐ.എസിനെ 100 ശതമാനം തുരത്തിയെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. കാലങ്ങളായി ഇരു രാജ്യങ്ങളിലുമുള്ള സൈനികരെ അവരുടെ വീട്ടിലെത്തിക്കാന്‍ സമയമായെന്നും ട്രംപ് പറഞ്ഞു.
സൈന്യത്തെ പിന്‍വലിക്കുക എന്നാല്‍ ഐ.എസിനെ തുരത്തുക എന്ന ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോവുക എന്നല്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പെന്‍സ് വിശദീകരിച്ചു. യുദ്ധ തന്ത്രത്തിലെ മാറ്റം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചാല്‍ ഐ.എസ് തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന് യു.എസ് സൈനിക - രഹസ്യാന്വേഷണ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഇറാഖിലും സിറിയയിലും അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 79 രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് അമേരിക്ക നയം വ്യക്തമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിന് പിന്നാലെയാണ് യോഗം വിളിച്ചത്.
അതിനിടെ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ പകുതി മെയ് ഒന്നിന് രാജ്യം വിടുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ പറഞ്ഞു. ഈ മാസത്തോടെ പിന്‍വലിയില്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സൈനിക വക്താവ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha