ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിലുള്ള സമാന സുരക്ഷാ സംവിധാനങ്ങൾ ഇന്ത്യയുടെ എയർ ഇന്ത്യ വണ്ണിനും; അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വിമാനങ്ങളിൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിലുള്ള സമാന സുരക്ഷാ സംവിധാനങ്ങൾ ഇന്ത്യക്കും നൽകാനൊരുങ്ങുകയാണ്. ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങൾക്കാകും സുരക്ഷാ സംവിധാങ്ങൾ ഉപയോഗിക്കുക എന്നാണ് പ്രാഥമിക വിവരം.
1300 കോടിയുടെ (190 മില്യണ്‍ ഡോളര്‍) രണ്ട് അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കാനാണ് അമേരിക്കയുടെ തീരുമാനം. പ്രതിരോധ സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഔദ്യോഗിക വിമാനമായ എയര്‍ ഇന്ത്യ വണ്ണിലാകും ഉപയോഗിക്കുക.
എയര്‍ ഫോഴ്സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷയാണ് ഇനി എയര്‍ ഇന്ത്യ വണ്ണിനും ലഭ്യമാകുകയെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ലാര്‍ജ് എയര്‍ക്രാഫ്ട് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, സെല്‍ഫ് പ്രൊട്ടക്‌ഷന്‍ സ്യൂട്ട് എന്നിവയുടെ ഇടപാടിനാണ് ഡോണാൾഡ് ട്രംപ് അനുമതി നല്‍കിയത്. യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സിയാണ് ഇക്കാര്യം യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. അതേസമയം ഇന്ത്യയുടെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെന്ന് പെന്റഗണ്‍ അറിയിച്ചു.
പുതിയ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് ബോയിംഗ് 777 വിമാനങ്ങള്‍ കൂടി വാങ്ങുന്നതിന് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്താണ് യുഎസ്. ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായും യു.എസ് പ്രഖ്യാപിച്ചിരുന്നു. 2018ല്‍ യുഎസ് ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 പദവി നല്‍കിയിരുന്നു. എസ്ടിഎ-1 പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാഷ്ട്രം കൂടിയാണ് ഇന്ത്യ.
https://www.facebook.com/Malayalivartha


























